ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ മുൻ നായകനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും എങ്ങനെയാണോ പകരക്കാരില്ലാത്തത്, അതേപോലെയാണ് രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസണുമെന്ന് പരാഗ് അഭിപ്രായപ്പെട്ടു.
സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറിയത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. സഞ്ജുവിന്റെ ശൈലിയുള്ള താരങ്ങളെ കണ്ടെത്താൻ കഴിഞ്ഞേക്കാമെങ്കിലും അദ്ദേഹത്തിന് പകരക്കാരനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഗുവാഹത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പരാഗിന്റെ വാക്കുകൾ.
2018 മുതൽ 2025 വരെ രാജസ്ഥാൻ റോയൽസിന്റെ അവിഭാജ്യ ഘടകമായിരുന്ന സഞ്ജു, ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും റൺസ് നേടിയതുമായ താരമാണ്. രാജസ്ഥാനിലെ തന്റെ കാലം കഴിഞ്ഞുവെന്ന് തോന്നിയതിനാലാണ് ടീം വിടാൻ തീരുമാനിച്ചതെന്ന് സഞ്ജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായാണ് സഞ്ജു ചെന്നൈ പാളയത്തിലെത്തിയത്. സഞ്ജുവിന് ശേഷം നായകസ്ഥാനം ഏറ്റെടുത്ത റിയാൻ പരാഗ്, കഴിഞ്ഞ സീസണുകളിൽ കൈവിട്ടുപോയ മത്സരങ്ങൾ കൃത്യമായി ഫിനിഷ് ചെയ്യുന്നതിലും മികച്ച പ്ലാനിംഗിലുമാണ് ഇത്തവണ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കി.
മാർച്ച് 30-ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിങ്‌സിനെ തന്നെയാണ് രാജസ്ഥാൻ നേരിടുന്നത് എന്നത് ഇത്തവണത്തെ ഐപിഎല്ലിലെ വലിയ പ്രത്യേകതയാണ്. തുടർന്ന് ഏപ്രിൽ 4-ന് ഗുജറാത്ത് ടൈറ്റൻസിനെ അഹമ്മദാബാദിലും, ഏപ്രിൽ 7-ന് മുംബൈ ഇന്ത്യൻസിനെ ഗുവാഹത്തിയിലും, ഏപ്രിൽ 9-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഗുവാഹത്തിയിലും രാജസ്ഥാൻ നേരിടും. പഴയ നായകനും പുതിയ നായകനും നേർക്കുനേർ വരുന്ന ആദ്യ മത്സരം കാണാൻ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.