ചങ്ങരംകുളം: പാരമ്പര്യ കലയായ ചെണ്ടമേളത്തെ നെഞ്ചിലേറ്റിയ കൊച്ചു മിടുക്കി അനയ്യയുടെ അരങ്ങേറ്റം കാണികൾക്ക് കൗതുകവും ആവേശവുമായി.
പന്താവൂർ പൂഴിക്കുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചായിരുന്നു ഈ പത്തുവയസ്സുകാരിയുടെ കന്നി പ്രകടനം. പന്താവൂർ പൂഴിക്കുന്നത്ത് സുനീഷ്-മീനു ദമ്പതികളുടെ മകളും വെറൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് അനയ്യ.പ്രശസ്ത മേളപ്രമാണി പരേതനായ കുട്ടൻ നായരുടെ മകൻ സന്തോഷ് കുമാറിന് കീഴിലായിരുന്നു അനയ്യയുടെ ശിക്ഷണം. മൂന്നാം ക്ലാസ് മുതൽ തുടങ്ങിയ കഠിനമായ പരിശീലനത്തിനൊടുവിലാണ് ഈ കൊച്ചു കലാകാരി മേളവേദിയിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ വേദിയിൽ നോട്ടുമാലകൾ അണിയിച്ചും ഹർഷാരവം മുഴക്കിയും ഭക്തജനങ്ങളും നാട്ടുകാരും അനയ്യയെ പ്രോത്സാഹിപ്പിച്ചു.
ഗുരു സന്തോഷ് കുമാർ ഇതിനോടകം അഞ്ഞൂറിലധികം ശിഷ്യന്മാരെ ചെണ്ടമേളം അഭ്യസിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണെന്നും, അന്യംനിന്നുപോകുന്ന ഈ കലാരൂപത്തെ പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സന്തോഷ് കുമാർ പറഞ്ഞു.
ഭക്തിനിർഭരമായി പ്രതിഷ്ഠാദിന ആഘോഷങ്ങൾ
പന്താവൂർ പൂഴിക്കുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമം, നവകം, പഞ്ചഗവ്യം തുടങ്ങിയ വിശേഷാൽ പൂജകൾ നടന്നു.
ഉച്ചയ്ക്ക് നടന്ന അന്നദാനത്തിന് ശേഷം ചെറുപറമ്പിൽ ക്ഷേത്രത്തിൽ നിന്നുള്ള താലം എഴുന്നള്ളിപ്പ്, ദീപാരാധന എന്നിവ നടന്നു. ആലങ്കോട് സന്തോഷും സംഘവും അവതരിപ്പിച്ച തായമ്പക, ബാന്റ് വാദ്യം, കല്ലൂർമ നാട്ടരങ്ങ് സംഘത്തിന്റെ തെയ്യം, ദാരികനും കാളി വരവും, പാതിരാ താലം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
മഹോത്സവത്തോടനുബന്ധിച്ച് ഡോ. സ്മൃതി മണികണ്ഠൻ സമർപ്പിച്ച പഞ്ചലോഹത്തിൽ തീർത്ത തിരുമുഖം, പ്രഭാമണ്ഡലം, അലങ്കാര പീഠം എന്നിവ മേളത്തിന്റേയും താലത്തിന്റേയും അകമ്പടിയോടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.