കണ്ണൂർ; ഹർദീപ് പുരി, അനിൽ അംബാനി എന്നിവരെക്കുറിച്ചുള്ള എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ പുറത്തുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 3.5 മില്യൻ എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വന്നിട്ടില്ല.
അത് യുഎസ് സർക്കാർ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അതിൽ മോദിയെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടെന്നും രാഹുൽ ആരോപിച്ചു. പേരാവൂർ തുണ്ടിയിൽ കർഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ധാരണയായത് ഇന്ത്യയുടെ അടിത്തറ മാന്തുന്ന കരാറാണ്. ഇന്ത്യയിലേതു ചെറുകിട കർഷകരാണ്. അമേരിക്കയിലേതു വൻകിട കർഷകരും. അവർക്ക് ഇന്ത്യയിലേക്കു വാതിൽ തുറന്നു നൽകി. അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ അവസരം ഒരുക്കി.മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്യാൻ അനുവദിക്കില്ല. ഇന്ത്യാ രാജ്യം നേടിയ ഹരിത വിപ്ലവം ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ പുരോഗതി തകർക്കുന്ന നടപടിയാണിത്. 4 മാസത്തോളം കരാറിൽ ഒപ്പിടുന്നത് തടസ്സപ്പെട്ടു. എന്താണെന്ന് അന്വേഷിച്ചു. ഇന്ത്യൻ സർക്കാരിന് കാർഷിക മേഖല തുറന്നു കൊടുക്കാൻ താൽപര്യമില്ലെന്നാണ് അറിഞ്ഞത്. പിന്നീട് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തുന്നതാണ് കണ്ടത്.
അദാനിയുമായി ബന്ധപ്പെട്ട കേസ് കാണിച്ചും അമേരിക്ക മോദിയെ ഭയപ്പെടുത്തി. അദാനി വെറും ഒരു കമ്പനി അല്ല. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും സാമ്പത്തിക സ്രോതസ്സാണ്. കേസുള്ളതുകൊണ്ടു രാജ്യം വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് അദാനിക്ക്. മോദി ഞങ്ങൾക്ക് വേണ്ടത് ചെയ്തില്ലെങ്കിൽ നടപടി എടുക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. ഈ കാരണങ്ങൾ കൊണ്ടാണ് കർഷകരെന്ന ഇന്ത്യയുടെ അടിത്തറ തകർക്കാൻ പ്രധാനമന്ത്രി തയാറായത്. പ്രധാനമന്ത്രി സ്വയം സംരക്ഷിക്കുന്നതിനും പാർട്ടിയുടെ സാമ്പത്തിക സ്രോതസ് സംരക്ഷിക്കുന്നതിനും കർഷകരെ ബലി നൽകി.
അത് നമ്മൾ അനുവദിക്കില്ല.അടിത്തറയില്ലാതെ മേൽക്കൂര നിർമിക്കാൻ സാധിക്കില്ല. കാർഷിക മേഖലയാണ് ഇന്ത്യയുെട അടിത്തറ. അടിത്തറ നിർമിക്കുന്നവർക്ക് യാതൊരു ബഹുമാനവും സംരക്ഷണവും ലഭിക്കുന്നില്ല. എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണം തരുന്ന കർഷകരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. രാജ്യം മുഴുവനുമുള്ള കർഷകർക്ക് പരാതികളുണ്ട്, പ്രശ്നങ്ങളുണ്ട്. വിളകൾ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സംവിധാനം ഇല്ല. താങ്ങുവില ലഭിക്കുന്നില്ല.
കർഷകർ നേരിടുന്ന പ്രശ്ന പരിഹാരം ഉൾപ്പെടുന്ന പ്രകടന പത്രിക തയാറാക്കുന്നുണ്ട്. അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ അടിത്തറ കർഷകരാണ് എന്നത് ഓർമയുണ്ടാകും. കർഷകർ പ്രശ്നങ്ങളുമായി എത്തിയാൽ അത് പരിഹരിക്കപ്പെടും. അവരുടെ ആവശ്യങ്ങൾ ലളിതമാണ്. വന്യമൃഗശല്യത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് നടപടിയുണ്ടാകും. അതിനായി മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും’’ – രാഹുൽ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.