ചെറുകോൽപ്പുഴ: പൊട്ടിത്തെറിച്ച മാലപ്പടക്കംപോലെ ഛിന്നഭിന്നമായിക്കിടക്കുന്ന ഹൈന്ദവജനത ഒരുമിക്കാൻ തീരുമാനിച്ചാൽ അത് വർഗീയതയാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന്, ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതമഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ ചെറുകോൽപ്പുഴ പമ്പാമണൽപ്പുറത്ത് നടന്നുവന്ന 114-ാമത് ഹിന്ദുമതപരിഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിച്ച് ശക്തരാകാനുള്ള ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാകുകയാണ്. ഇതരമതങ്ങൾക്കെല്ലാം സംഘടിക്കാം; തങ്ങളുടെ അവശത മാറ്റാൻ ഹൈന്ദവർ ഒന്നിച്ചാൽമാത്രം വർഗീയതയാകും. 42 വർഷമായി ഒരു തീർഥാടകനായാണ് താൻ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിലെത്തിച്ചേരുന്നത്.മഹാത്മാക്കളുടെ പാദസ്പർശംകൊണ്ടും പ്രഭാഷണങ്ങൾകൊണ്ടും പുണ്യഭൂമിയായ ചെറുകോൽപ്പുഴയിൽ അറിവിന്റെ തീർഥാടനമാണ് നടക്കുന്നത്. ശ്രീനാരായണഗുരുവിനെപ്പോലും സനാതനധർമത്തിന് വിരുദ്ധനായി പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണ് ഇന്നുള്ളത്. ഗുരുദേവന്റെ 73 വർഷത്തെ ദീപ്തമായ ജീവിതത്തിലുള്ള 63 കൃതിയിലും സനാതനധർമത്തിന് വിരുദ്ധമായി ഒന്നുമില്ല -അദ്ദേഹം പറഞ്ഞു. ഹിന്ദുമതമഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് അധ്യക്ഷനായി.സനാനധർമത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിലെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമമുണ്ടാകുമെന്ന്, വിശിഷ്ടാതിഥിയായെത്തിയ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭക്തരുടെ വിയർപ്പിന്റെ അംശമായി സമർപ്പിക്കുന്ന പണം എന്തിനുപയോഗിക്കുന്നു എന്നറിയാൻ അവകാശമില്ലാത്ത സമൂഹമായി ഹിന്ദുസമൂഹം മാറിയെന്ന്, മുഖ്യപ്രഭാഷണം നടത്തിയ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ പി.ജി. സുരേഷ്‌കുമാർ, വിദ്യാധിരാജാ ഗുരുകുലം ഡയറക്ടർ ഹരികൃഷ്ണൻ ഹരിദാസ് എന്നിവരെ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ആദരിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.