തിരുവനന്തപുരം വഴുതക്കാടുണ്ടായ വാഹന അപകടവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ മണിയൻപിള്ള രാജു രംഗത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനാണെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി.
മ്യൂസിയം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യാഴാഴ്ച രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം നടന്നത്. നടൻ സഞ്ചരിച്ചിരുന്ന കാറും രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയെന്ന് കാണിച്ച് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവരികയാണ്.
ഭയം കാരണമാണ് താൻ വാഹനം നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പോലീസിനോട് പറഞ്ഞു. താൻ നിലവിൽ അസുഖബാധിതനാണെന്നും ശാരീരികമായ അസ്വസ്ഥതകൾ മൂലമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നാലെ വാഹനം നിർത്താൻ കഴിയാഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്ക് തന്റെ കാറിലിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും, നിയമനടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അപകടത്തിന് പിന്നാലെ നടനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നായിരുന്നു നേരത്തെ പോലീസിന്റെ നിലപാട്. എന്നാൽ, രാത്രി തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചിരുന്നതായും ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാമെന്ന് ഉറപ്പുനൽകിയിരുന്നതായും മണിയൻപിള്ള രാജു വ്യക്തമാക്കി. സംഭവത്തിൽ മ്യൂസിയം പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.