ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ നിലവിലെ തകർച്ചയ്ക്കും പരാജയങ്ങൾക്കും കാരണം രാഹുൽ ഗാന്ധിയാണെന്ന ഗുരുതര ആരോപണവുമായി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ.
'ടെലിഗ്രാഫിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാർട്ടി നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം തുറന്നടിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ 'അപരിഷ്‌കൃതൻ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഗാന്ധി കുടുംബവുമായുള്ള തന്റെ നിലവിലെ അകൽച്ചയും വെളിപ്പെടുത്തി.
വേണുഗോപാലിനെതിരെ 'റൗഡി' പ്രയോഗം
കോൺഗ്രസ് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം ഓർഗനൈസിംഗ് സെക്രട്ടറിയാണ് കെ.സി. വേണുഗോപാലെന്ന് മണിശങ്കർ അയ്യർ ആരോപിച്ചു. സർദാർ വല്ലഭായ് പട്ടേലിനെപ്പോലുള്ള മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇന്ന് ഗുണ്ടയെപ്പോലെ പെരുമാറുന്ന റൗഡികളാണ് ഇരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മുൻപ് ഈ സ്ഥാനത്തിരുന്ന ഓസ്‌കാർ ഫെർണാണ്ടസ്, അഹമ്മദ് പട്ടേൽ എന്നിവർ മര്യാദയുടെ പ്രതീകങ്ങളായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റിനെക്കുറിച്ച് സംസാരിക്കാൻ ചെന്നപ്പോൾ വേണുഗോപാൽ തന്നെ ഇറക്കിവിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
രാഹുൽ ഗാന്ധിയും ഗാന്ധി കുടുംബവും
ഭാരത് ജോഡോ യാത്ര പോലുള്ള നീക്കങ്ങൾ നടത്തിയിട്ടും രാഹുൽ ഗാന്ധി പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അയ്യർ നൽകിയ മറുപടി ശ്രദ്ധേയമാണ്. "തന്റെ മുൻഗാമികളായ ജവഹർലാൽ നെഹ്‌റുവിനോ, ഫിറോസ് ഗാന്ധിക്കോ, രാജീവ് ഗാന്ധിക്കോ ഒപ്പമെത്താൻ രാഹുലിന് കഴിയാത്തതാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം." ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് ശിഥിലമാകുമെന്നും എന്നാൽ ഇന്നത്തെ തലമുറയ്ക്ക് താല്പര്യം പണമുള്ളവരെ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോണിയാ ഗാന്ധിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും ലഭിക്കുന്നില്ലെന്നും താൻ പാർട്ടിയിൽ പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന് പ്രശംസ
കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നാണ് തന്റെ വിശ്വാസമെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. വി.കെ. രാമചന്ദ്രൻ, മേരി ജോസഫ് എന്നീ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ തന്നെ സ്വാധീനിച്ചു. മികച്ച ഭരണാധികാരികളിൽ എം.കെ. സ്റ്റാലിന് ഒന്നാം സ്ഥാനവും പിണറായി വിജയന് രണ്ടാം സ്ഥാനവുമാണ് താൻ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശകർക്ക് മറുപടി
തന്റെ പ്രസ്താവനകൾ ബിജെപിയെ സഹായിക്കുന്നു എന്ന വിമർശനത്തെ 'വിഡ്ഢിത്തം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നേതൃത്വത്തിന്റെ വീഴ്ചകൾക്ക് ഒഴികഴിവ് കണ്ടെത്താനാണ് ചിലർ ഇത്തരത്തിൽ സംസാരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പറയുന്നവരെ 'ലൂസ് കാനൻ' എന്ന് വിളിച്ച് മാറ്റിനിർത്തുന്ന രീതിയാണ് ഇപ്പോൾ പാർട്ടിയിലുള്ളതെന്നും മണിശങ്കർ അയ്യർ വിമർശിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.