അയർലണ്ട്: ഒന്നാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചികിൽസാ പിഴവുമൂലം മരണമടഞ്ഞ ലൂക്ക് ലിയോൺസ് കെല്ലി എന്ന ആൺകുഞ്ഞിന്റെ മരണത്തിൽ കവൻ ജനറൽ ഹോസ്പിറ്റൽ ഔദ്യോഗികമായി മാപ്പപേക്ഷിച്ചു.
ലൂക്കിന്റെ കുടുംബം ഹോസ്പിറ്റലിനെതിരെ നൽകിയ നിയമനടപടികൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചത്. 2023 ജൂലൈ 5-നാണ് ലൂക്ക് മരണമടഞ്ഞത്.
ഡബ്ലിനിലെ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വിജയകരമായ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ലൂക്കിനെ, പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 2023 ജൂലൈ 1-ന് കവൻ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശ്വാസകോശ എക്സ്-റേയിൽ പ്രശ്നങ്ങളില്ലെന്ന് അറിയിച്ച് ആദ്യം ആശുപത്രി അധികൃതർ ലൂക്കിനെ തിരിച്ചയച്ചു. രണ്ടു ദിവസത്തിന് ശേഷം നില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുകയും ആന്റിബയോട്ടിക്കുകളും ഓക്സിജൻ പിന്തുണയും നൽകുകയും ചെയ്തു. എന്നാൽ, ജൂലൈ 5-ന് രാവിലെ ലൂക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലൂക്കിന്റെ സങ്കീർണ്ണമായ ഹൃദയസംബന്ധമായ ചരിത്രം പരിഗണിച്ചിട്ടും, കുട്ടിയുടെ നില വഷളായപ്പോൾ ഡബ്ലിനിലെ കാർഡിയാക് യൂണിറ്റുമായി ബന്ധപ്പെടാൻ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിനെതിരെ (HSE) ലൂക്കിന്റെ മാതാപിതാക്കളായ ഹെലീന ലിയോൺസും ബാരി കെല്ലിയും നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു. മരണാനന്തരമുള്ള ആഭ്യന്തര അന്വേഷണത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിൽസാ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയിരുന്നു.
കൃത്യസമയത്ത് വെന്റിലേറ്റർ പിന്തുണയോ മറ്റ് കാർഡിയാക് ഇടപെടലുകളോ നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതിയിൽ ബോധിപ്പിച്ചു. ഡബ്ലിനിലെ വിദഗ്ധ യൂണിറ്റുമായി ബന്ധപ്പെടുന്നതിലെ കാലതാമസവും ആശയവിനിമയത്തിലെ പോരായ്മകളും ലൂക്കിന്റെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചുവെന്നും കുടുംബം വാദിച്ചു. തുടർന്ന്, എച്ച്.എസ്.ഇക്ക് വേണ്ടി ആശുപത്രിയുടെ ആക്ടിങ് ജനറൽ മാനേജർ ലോറ വാട്ടേഴ്‌സ് ഒപ്പിട്ട മാപ്പപേക്ഷ കോടതി രേഖകളിൽ രേഖപ്പെടുത്തി.
കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിന് പകരമാവില്ല ഈ മാപ്പപേക്ഷയെന്ന് അംഗീകരിച്ച ആശുപത്രി അധികൃതർ, ഭാവിയിൽ മികച്ച ക്ലിനിക്കൽ പ്രാക്ടീസ് ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തു. കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി 35,000 യൂറോ നഷ്ടപരിഹാരമായി കുടുംബത്തിന് നൽകാൻ കോടതി ഉത്തരവിട്ടു. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് പോൾ കോഫി, ലൂക്കിന്റെ മാതാപിതാക്കളെ അനുശോചനം അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.