കൊച്ചി: ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16)യുടെ മരണം അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം (എസ്ഐടി).
പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരിക്കും മരണത്തിലേക്കg നയിച്ച കാര്യങ്ങൾ അന്വേഷിക്കുക. സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം റൂറൽ പൊലീസ് മേധാവി കെ.എസ്.സുദര്‍ശനാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.ആദിത്യയെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് കരുതുന്ന ‘കൊറിയൻ സുഹൃത്തി’ന്റെ മരണം എസ്ഐടിയുടെ പ്രധാന അന്വേഷണ വിഷയമാകും. മാതാപിതാക്കളായ മഹേഷിനെയും രമ്യയെയും പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച കാര്യം അറിയിച്ചു. എസ്ഐടിയെ അന്വേഷണം ഏൽപ്പിക്കാനുള്ള പൊലീസിന്റെ നടപടിയെ ഇരുവരും സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 27നാണ് തിരുവാണിയൂർ കക്കാട് മഹേഷിന്റെയും രമ്യയുടെയും മകളായ ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും ആദിത്യയുടെ ബാഗിൽനിന്ന് കണ്ടെത്തിയിരുന്നു. ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല. ആദിത്യയുടെ ഫോൺ തുറക്കാൻ പറ്റുന്നില്ല, ഒരു ലക്ഷം രൂപയോളം പണച്ചെലവുണ്ട് തുടങ്ങിയ ന്യായങ്ങൾ പൊലീസ് മാതാപിതാക്കൾക്കു മുമ്പാകെ നിരത്തുകയും ചെയ്തു.
എന്നാൽ പിതാവ് തന്നെ ഫോണിന്റെ പാസ്‍വേർഡ് കണ്ടെത്തി ഫോൺ തുറന്നെങ്കിലും അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിരിക്കുന്നു എന്നായിരുന്നു പൊലീസ് വാദം. മരണമുണ്ടായി രണ്ടാഴ്ചയായിട്ടും പൊലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ രംഗത്തു വന്നു. ഇതോടെയാണ് എസ്ഐടിക്കു രൂപം നൽകാൻ ജില്ലാ പൊലീസ് മേധാവി തന്നെ തീരുമാനിച്ചത്.
തന്റെ കൊറിയൻ സുഹൃത്ത് ജനുവരി 19ന് മരിച്ചു പോയെന്ന് അറിഞ്ഞെന്നും ആ കുടുംബത്തിന്റെ സങ്കടം തന്റേതു കൂടിയാണെന്നും അതിനാൽ താനും ആത്മഹത്യ ചെയ്യുന്നു എന്നും ആദിത്യ എഴുതിയതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. എന്നാൽ മകളുടെ കൊറിയൻ സുഹൃത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ തന്നെ സംശയം പ്രകടിപ്പിച്ചു. കൊറിയൻ സുഹൃത്ത് എന്ന പേരിൽ മകളെ മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്ന സംശയമാണു മാതാപിതാക്കൾ പ്രകടിപ്പിച്ചത്.
ആദിത്യയുടെ ഇൻസ്റ്റ അക്കൗണ്ടിന്റെ വിവരങ്ങൾ മറ്റാരുടെയെങ്കിലും കയ്യിലുണ്ടോ എന്നും അവരാണോ ചാറ്റ് വിവരങ്ങൾ മായ്ച്ചത് എന്നും മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ വിവരങ്ങൾ കൂടി കണ്ടെത്തുകയാണ് ആദിത്യയുടെ മരണം അന്വേഷണിക്കുന്ന എസ്ഐടിയുടെ ജോലി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.