എടക്കര :സ്വർണവില ഉയർന്ന സാഹചര്യത്തിൽ ദേവാല മലകളിൽ അനധികൃത സ്വർണ ഖനനം വ്യാപകമായതോടെ നടപടിയുമായി അധികൃതർ.
ദേവാല കാട്ടിമറ്റം ഭാഗത്താണ് തുരങ്കങ്ങൾ നിർമിച്ച് സ്വർണ ഖനനം നടത്തുന്നതായി കണ്ടെത്തിയത്. ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ച് തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് നൽകി. വനം വകുപ്പിന്റെ നേതൃത്വത്തിൽ തുരങ്കങ്ങൾ മണ്ണിട്ട് നികത്തുകയും കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.സ്വകാര്യ എസ്റ്റേറ്റിനോട് ചേർന്നുള്ള വനമേഖലയിൽ സ്വർണ ഖനനത്തിന് നൂറോളം തുരങ്കങ്ങളാണ് നിർമിച്ചിട്ടുള്ളത്. അതിൽ ചില തുരങ്കങ്ങളിൽ വർഷങ്ങളായി ഖനനം നടക്കുന്നുണ്ട്. സ്വർണവില കുത്തനെ ഉയർന്നതോടെ മുൻ കാലങ്ങളിലില്ലാത്തവിധത്തിലാണ് ഖനനം നടന്നുവന്നിരുന്നത്.
തദ്ദേശിയരായ ആളുകൾക്കു പുറമേ കേരളത്തിൽ നിന്നുള്ളവരും സ്വർണ ഖനനത്തിന് എത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്.1831ൽ ബ്രിട്ടിഷ് ഭരണകാലത്ത് ദേവാല, പന്തല്ലൂർ ഭാഗത്ത് ആൽഫ ഗോൾഡ് മൈനിങ് കമ്പനിയുടെ നേതൃത്വത്തിൽ സ്വർണ ഖനനം നടത്തിയിരുന്നു.
സ്വർണം സംസ്കരിച്ചെടുക്കുമ്പോൾ വരുന്ന ചെലവ് അധികമായതിനാൽ 1893ൽ കമ്പനി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കൂറ്റൻ തുരങ്കങ്ങൾ അടച്ചുപൂട്ടിയെങ്കിലും പിന്നീട് പ്രദേശവാസികൾ തുരങ്കങ്ങൾ തുറന്ന് ഖനനം തുടങ്ങി.
തുരങ്കങ്ങളിൽനിന്ന് ശേഖരിക്കുന്ന മണ്ണും കല്ലും പൊടിച്ചു കൊടുക്കുന്നതിനായി ദേവാല, നാടുകാണി പ്രദേശങ്ങളിൽ മില്ലുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. സ്വർണ ഖനനത്തിനിടെ തുരങ്കങ്ങളിൽ മണ്ണിടിഞ്ഞും ശ്വാസം കിട്ടാതെയും ഒട്ടേറെപ്പേർ മരിച്ചിട്ടുണ്ട്. എന്നാൽ, പല മരണങ്ങളും പുറംലോകം അറിയാറില്ല






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.