തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ.
അതിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഏതുകാലത്തും പൂരം നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും ജില്ലാ കളക്ടർക്കുമാണ്.അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമതിയുണ്ടായിരുന്നു. അന്ന് ഈ സംഭവം നടക്കുമ്പോൾ ജില്ലാ കളക്ടറുടെ പൂർണസാന്നിധ്യം അവിടെയുണ്ടായിരുന്നു. സത്യംപറഞ്ഞാൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിൽ പ്രതിസ്ഥാനത്ത് വരികയാണെങ്കിൽ ഒന്നാംപ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കളക്ടറാണ്. അതിൽ യാതൊരു സംശയവുമില്ല.
അന്ന് ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് കളക്ടർ പറഞ്ഞത്. അങ്ങനെയുള്ള വർത്തമാനം പറഞ്ഞെങ്കിലും സംഭവിച്ചത് മറിച്ചാണ്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കളക്ടറുടെ നിസ്സംഗത കാരണമാണെന്നും വി.എസ്. സുനിൽകുമാർ ആരോപിച്ചു. അന്ന് പുലർച്ചെ മൂന്നരയ്ക്ക്‌ശേഷം താനും മന്ത്രി രാജനും ഇടപെട്ട്, തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തിൽ എന്തുകൊണ്ട് കളക്ടർ പങ്കെടുത്തില്ല.
അതിന്റെ അർഥം പൂരം അലങ്കോലപ്പെടണമെങ്കിൽ അലങ്കോലപ്പെടട്ടേ എന്ന് കളക്ടർ കരുതിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോൾ അത് വ്യക്തമാണ്. പൂലം കലക്കലിൽ യഥാർഥ പ്രതികൾ ആരാണെന്ന് കണ്ടെത്തണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു. പൂരം കലക്കലിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
ആ രാഷ്ട്രീയ ഗൂഢാലോചനയാണ് പുറത്തുവരേണ്ടത്. ആ ഗൂഢാലോചന നടത്തിയിട്ടുള്ളത് പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ അതിന്റെ രാഷ്ട്രീയമായ ലാഭം കൊയ്തിട്ടുള്ള ആ പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകളുമാണ്. അവർക്കാണ് പൂരം കലക്കലിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം. അവർക്ക് സഹായകമായ നിലപാടുകൾ ദേവസ്വത്തിലെ ചില ആളുകൾ എടുത്തിട്ടുണ്ടെന്നത് വസ്തുതയാണ്.
ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അതുണ്ടായി. എഡിജിപി അവിടെ ഉണ്ടായിട്ടും അതിൽ ഇടപെട്ടില്ല എന്ന ചർച്ചയും ഉണ്ടായിട്ടുണ്ട്. തൃശ്ശൂർ പുരം അടുത്തിരിക്കെ ഒരുവിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് ഒരിക്കലും യോജിക്കാനാകില്ല. അതിലെ ചില സ്ഥാപിത താത്പര്യമുള്ള വ്യക്തികൾ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയലക്ഷ്യത്തോടെ അലങ്കോലപ്പെടുത്തിയെന്നാണ് തന്റെ അഭിപ്രായമെന്നും വി.എസ്. സുനിൽകുമാർ വ്യക്തമാക്കി.
തൃശ്ശൂർപ്പൂരം അലങ്കോലപ്പെട്ടതിൽ പോലീസിന് വീഴ്ചയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അലങ്കോലപ്പെട്ടതിന് തിരുവമ്പാടി ദേവസ്വത്തിന്റെ ചില നിലപാടുകളും കാരണമായെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് കൈമാറിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കളക്ടറുടെയും സിറ്റി പോലീസ് കമ്മിഷണറുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ അതേപടി നടപ്പാക്കാതിരുന്നതാണ് അനിഷ്ടസംഭവങ്ങൾക്ക് ഇടയാക്കിയത്. പ്രശ്‌നം പരമാവധി രമ്യതയിൽ പരിഹരിക്കാൻ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ഉദ്യോഗസ്ഥതലത്തിൽ പൂരംകലക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പൂരംകലക്കലിൽ ആരോപണവിധേയനായ എ.ഡി.ജി.പി. അജിത്കുമാറിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. പൂരം അലങ്കോലപ്പെട്ടതിലെ മൂന്നാമത്തെ അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ഉദ്യോഗസ്ഥവീഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. പൂരംനടത്തിപ്പിൽ വിവിധവകുപ്പുകളുടെ ഏകോപനത്തിൽ വീഴ്ചയില്ലെന്ന് ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ച് അന്നത്തെ പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബ് നടത്തിയ അന്വേഷണത്തിൽ ക്രമസമാധാനച്ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി.യുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.