തിരുവനന്തപുരം: സ്വർണക്കവർച്ച വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം. സ്പീക്കറുടെ ഡയസിലേക്കു പ്രതിപക്ഷാംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചതോടെ സഭയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്.
രണ്ടു തവണ സ്പീക്കർക്കു കസേര വിട്ടു പോകേണ്ടിവന്നു. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് പിടിച്ചുമാറ്റിയെങ്കിലും സംഘർഷം തുടരുകയാണ്. സഭ താൽക്കാലികമായി നിർത്തിവച്ചു. സഭ ടിവിയും നിർത്തിവയ്ക്കുകയും ചെയ്തു.ചോദ്യോത്തര വേള ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയത്. സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറാൻ അൻവർ സാദത്തും ടി.വി.ഇബ്രാഹിമും ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി.ഇവരെ വാച്ച് ആൻഡ് വാർഡ് പിടിച്ചുമാറ്റി. പ്രതിഷേധം ശക്തമായതോടെ സ്പീക്കർ എ.എൻ.ഷംസീർ എഴുന്നേറ്റു പോയി.സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനറും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകൾ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുവാങ്ങേണ്ടിവരുമെന്ന് സ്പീക്കർ പറഞ്ഞു. ഇതിനിടയിലാണ് ഒരു വശത്തുനിന്ന് അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറാൻ ശ്രമിച്ചത്.
സ്പീക്കറെ ആക്രമിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.സ്വർണം കട്ടത് കോൺഗ്രസ് ആണെന്നുള്ള പാരഡിഗാനം മന്ത്രി പാടുകയും സോണിയാ ഗാന്ധിയുടെ പേര് വീണ്ടും പരാമർശിക്കുകയും ചെയ്തു.
സ്പീക്കർ തിരിച്ചെത്തിയതിനു ശേഷവും പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു. മന്ത്രി പി.രാജീവ് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും സ്പീക്കറുടെ ഡയസിലേക്കു കയറാൻ ശ്രമിച്ചു. ഇതോടെ കൂടുതൽ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ സഭയിലേക്ക് എത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.