കോഴിക്കോട് : പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ സംസാരിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഉന്തും തള്ളും ഒരു കുടുംബത്തിലെ കാര്യം പോലെ കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒരു അച്ചടക്ക ലംഘനവും വേദിയിൽ ഉണ്ടായിട്ടില്ല. ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത ഒരു കാര്യം ഊതിവീർപ്പിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.ജാഥ വൈകിയതിനാൽ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാൻ പറഞ്ഞത്. ആയിരക്കണക്കിന് വോട്ടുകൾക്ക് യുഡിഎഫ് തോറ്റ മണ്ഡലങ്ങളിൽ ജാഥയ്ക്കു കിട്ടിയ സ്വീകരണം കേരളീയ സമൂഹം വിലയിരുത്തും.ജാഥയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ നയിക്കുന്ന ജാഥയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇങ്ങനെ പറയുന്നത് ശരിയല്ല. ജാഥയുടെ ശോഭ കെടുത്താൻ വേണ്ടി ചിലർ ഇല്ലാത്ത വാർത്ത കൊടുക്കുകയാണ്. ഇതൊക്കെ ഒരുവീട്ടിൽ ഉണ്ടാകുന്ന പോലെയുള്ള കാര്യമല്ലേ?. ഇങ്ങനെ കള്ളം പ്രചരിപ്പിച്ചാൽ കേരളം എങ്ങോട്ടാണ് പോകുകയെന്നും സതീശൻ ചോദിച്ചു.നെഹ്‍റുവിയൻ സോഷ്യലിസ്റ്റാണ് കേരളത്തിലെ കോൺഗ്രസുകാർ.
ഡിഎ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ പറഞ്ഞ സർക്കാരാണ് ഇവിടുത്തെ കമ്യൂണിസ്റ്റ് സർക്കാർ. നാളെ എട്ടുമണിക്കൂർ ജോലി അവകാശമല്ലെന്ന് ഇവർ പറയും. ഇക്കാര്യം ബിജെപി പറയുന്നതാണ്. കാരണം അവർ ഒരു ഫാഷിസ്റ്റ് സർക്കാരാണ്. കേരളത്തിലെ സർക്കാരിനെ ലെഫ്റ്റ് എന്ന് എങ്ങനെ വിളിക്കും. കേരളത്തിലെ യുഡിഎഫ് വലതുപക്ഷമല്ലെന്നും ഇടതുപക്ഷമാണെന്നും സതീശൻ പറഞ്ഞു. എൽഡിഎഫിന് തുടർഭരണം കിട്ടിയാൽ ‘പാവപ്പെട്ട’ എന്ന പദം മലയാളവാക്കിൽ ഉണ്ടാകില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ കുറിച്ച് വേറെ ഏതോ ലോകത്താണ് അദ്ദേഹം എന്നായിരുന്നു മറുപടി.
ആളുകളെ കബളിപ്പിക്കാൻ വേണ്ടി എന്തൊക്കയോ പറയുകയാണ്. ഭൂമിയിൽ അല്ല. ഭൂമിയിലേക്ക് തിരിച്ചുവരണമെന്നാണ് എനിക്ക് അദ്ദേഹത്തിനോടുള്ള അഭ്യർഥന. ഭൂമിയിൽ കാലു കുത്തി അദ്ദേഹം സംസാരിച്ചാൽ നല്ലതായിരിക്കും.ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നത് ശരിയാണോ എന്നത് പരിശോധിക്കണം. കേരളത്തിൽ വരുമ്പോൾ മാത്രമാണ് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നത്.
ഇടതുപക്ഷം ഭരിക്കുമ്പോൾ ബംഗാളിലും ത്രിപുരയിലും പോലും ഇത്തരത്തിൽ ഉണ്ടാകാറില്ലായിരുന്നു. കേരളത്തിൽ ജനജീവിതം മുഴുവൻ സ്തംഭിക്കുന്ന ഒന്നായി ഇത് മാറുന്നു. ഈ രീതി കാലഹരണപ്പെട്ടതാണോ എന്നതിൽ പൊതു ചർച്ച വേണമെന്നും സതീശൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് ആണ് ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടി ആദ്യമായി കേരളത്തിൽ ആരോഗ്യരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു കമ്മിഷനെ നിയമിച്ച മുന്നണി.
അവർ നൽകിയ റിപ്പോർട്ട് ഭാവി കേരളത്തിന് ഒരു വലിയ വിജ്ഞാന സമ്പത്തായിരിക്കും. ഇതിന്റെ ഭാഗമായി ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മറ്റെന്തിനേക്കാളും മുൻഗണന നൽകുന്ന ഒരു സമീപനം ഭരണത്തിൽ വരുമ്പോൾ യുഡിഎഫ് നടപ്പാക്കും. പണമില്ലാത്തതിനാൽ ഒരാളുടെയും ചികിത്സ നിഷേധിക്കില്ല. ആരോഗ്യരംഗത്ത് സർക്കാർ സൗജന്യമായി നൽകേണ്ട സേവനങ്ങൾ തുടരുമെന്നും സതീശൻ വിശദീകരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.