കോഴിക്കോട്: തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി.
ഏകദേശം ഒരു കോടി രൂപ വിലവരുന്ന 116 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയോടെ ചേലമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസ് (53) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.വീട്ടിൽ നിന്ന് 21 ലക്ഷം രൂപ പണവും അഞ്ച് ഇലക്ട്രിക് ത്രാസുകളും വാക്കി ടോക്കി ഉപകരണങ്ങളും ഗ്യാസ് ബർണറും പിടിച്ചെടുത്തു. ലഹരി വേട്ടയെ തുടർന്ന് അസീസിൻ്റെ മകൻ ജാസിർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DANSAF സംഘവും തേഞ്ഞിപ്പാലം പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
അസീസ് ഭാര്യ കമറുന്നീസ (50) ജാസിറിൻ്റെ സുഹൃത്ത് യൂണിവേഴ്‌സിറ്റി സ്വദേശി സലാവുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജാസിറും കുടുംബവും കുറച്ചുകാലമായി യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയുവരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിബി, തേഞ്ഞിപ്പാലം ഇൻസ്പെക്‌ടർ ജലീൽ കറുത്തേടത്ത് എസ്ഐമാരായ സത്യജിത്ത്, എം എസ് ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ DANSAF അംഗങ്ങളും തേഞ്ഞിപ്പാലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രതികളെ പിടികൂടി അന്വേഷണം തുടരുകയാണ്.
ലഹരി വില്‍പ്പന
കോഴിക്കോട് കുറച്ച് മാസങ്ങൾക്ക് മുമ്പ് പൊറോട്ട വില്‍പ്പനയുടെ മറവിൽ എംഡിഎംഎ വിതരണം ചെയ്‌ത യുവാവിനെ പിടികൂടിയിരുന്നു. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ ടിബി ക്ലിനിക്കിന് സമീപം താമസിക്കുന്ന കെടി ആഫാമാണ് പിടിയിലായത്. വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വില വരുന്ന 30 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടികൂടിയത്.
പൊറോട്ട തയ്യാറാക്കി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഇയാള്‍ വില്‍പ്പന നടത്തും. അതിനിടെ ആവശ്യക്കാരെത്തുമ്പോള്‍ പൊറോട്ടയ്‌ക്കൊപ്പം എംഡിഎംഎയും നല്‍കും. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പ്പന.
ഇത്തരത്തില്‍ ലഹരി വില്‍പ്പന നടത്തിയാല്‍ പൊലീസിന് അടക്കം സംശയം തോന്നില്ലെന്നായിരുന്നു ഇയാളുടെ ധാരണ. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ പിടികൂടിയതോടെയാണ് പൊറോട്ടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നതിന്‍റെ വിവരം അധികൃതർക്ക് മനസിലായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.