സംസ്ഥാനത്തെ സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 10 രൂപ കൂടി 14,840 രൂപയിലാണ് ഇന്നത്തെ വിൽപന. പവൻ വില 80 രൂപ കയറി 1,18,720 രൂപയിലെത്തി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്കാണിത്. യുഎസ് ഇറാൻ സംഘർഷ ഭീതിയും യുഎസ് ഫെഡ് പലിശ നിരക്ക് മാറ്റത്തിലെ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ട്രംപിന്‍റെ പുതിയ തീരുവ നീക്കങ്ങളും നിക്ഷേപകരെ സ്വാധീനിച്ചു. ഇതാണ് വില വർധിക്കാനുള്ള പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് ഒരു ശതമാനത്തോളം കയറി 5,200 ഡോളറിന് മുകളിലെത്തി. 5,129 ഡോളറിലേക്ക് താഴ്ന്ന ശേഷമായിരുന്നു മുന്നേറ്റം. കഴിഞ്ഞ ദിവസം ലാഭമെടുപ്പിനെ തുടര്‍ന്ന് സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞിരുന്നു.
യുഎസ് അടിസ്ഥാന പലിശ നിരക്ക് മാറ്റുന്നതിൽ അടുത്തെങ്ങും തീരുമാനമുണ്ടാകില്ലെന്നാണ് ഫെഡ് റിസർവ് വൃത്തങ്ങൾ നൽകുന്ന സൂചന. പലിശ നിരക്ക് കുറയ്ക്കാനുള്ള എന്തെങ്കിലും തീരുമാനമുണ്ടായാൽ വില ഇനിയും ഉയരും. അതിനിടെ അടുത്ത ദിവസങ്ങളിൽ ജനീവയിൽ നടക്കുന്ന ഇറാൻ –യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചയും സ്വർണവിലയിൽ നിർണായകമാണ്. ചർച്ച സമവായത്തിൽ എത്തിയാൽ വില താഴുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.
ഇതിനൊപ്പം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുവ യുദ്ധം വീണ്ടും ശക്തമാക്കിയതും സ്വർണവില വർധിക്കാൻ ഇടയാക്കി. യുഎസ് സുപ്രീം കോടതി പകര തീരുവ റദ്ദാക്കിയെങ്കിലും ബദൽ തീരുവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 10 ശതമാനം തീരുവ ഇന്നലെ മുതൽ നിലവിൽ വന്നു. ഇത് 15 ശതമാനമാക്കി ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,255 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 285 രൂപയാണ്. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം 12,190 രൂപയ്ക്കും വിൽപന നടക്കുന്നുണ്ട്. ഇന്നത്തെ വില അനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി സഹിതം 1,34,500 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്‍ടിയും ഹോൾമാർക്കിങ് ചാർജും ബാധകമാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.