ഇസ്‌ലാമാബാദ്: കസ്റ്റഡിയിലുള്ള എട്ടു പാക്കിസ്ഥാൻ സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). തിരിച്ചറിയൽ കാർഡുകൾ ക്യാമറയ്ക്ക് മുന്നിൽ നിരത്തി, രക്ഷിക്കണമെന്ന് ഇവർ പാക്കിസ്ഥാൻ അധികൃതരോട് അപേക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്.
എന്തിനാണ് നിങ്ങൾ ഞങ്ങളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ഒരു സൈനികൻ ചോദിക്കുന്നതും വിഡിയോയിലുണ്ട്. ബിഎൽഎ ആർമി സൈനികരല്ലെന്ന പാക്കിസ്ഥാൻ സൈന്യത്തിന്റെ വാദത്തെ വിഡിയോയിലുള്ളവർ ചോദ്യം ചെയ്യുന്നുണ്ട്.സൈനികരെ വിട്ടയക്കണമെങ്കിൽ പകരം പാക്കിസ്ഥാൻ ജയിലിലുള്ള ബലൂച് തടവുകാരെ മോചിപ്പിക്കണമെന്നാണ് ബിഎൽഎയുടെ ആവശ്യം. ഇതിനായി ഫെബ്രുവരി 22 വരെ ഏഴ് ദിവസത്തെ സമയപരിധിയാണ് ഇവർ നൽകിയിരിക്കുന്നത്. ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കിയവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ സൈനികരെ കാണാതായിട്ടില്ലെന്നും ആരും വിമതരുടെ കസ്റ്റഡിയിലില്ലെന്നുമാണ് സൈന്യത്തിന്റെ ഔദ്യോഗിക നിലപാട്. തടവുകാരുടെ കൈമാറ്റം എന്ന നിർദേശത്തെ പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. പാക്ക് സർക്കാരോ സൈന്യമോ പുതിയ വിഡിയോയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.പിടികൂടിയ സൈനികരിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു. ബാക്കിയുള്ളവർ പാക്കിസ്ഥാൻ സൈന്യത്തിലെ സ്ഥിരം യൂണിറ്റുകളിൽ നിന്നുള്ളവരാണ്.
ഇവർക്കെതിരെ ബലൂച് നാഷനൽ കോർട്ട് നടപടികൾ സ്വീകരിച്ചതായും സിവിൽ ജനതയ്ക്കെതിരായ നീക്കങ്ങൾ, ആളുകളെ കാണാതാകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു. ബലൂചിസ്ഥാനിലെ പാക്കിസ്ഥാൻ സാന്നിധ്യത്തെ അധിനിവേശമായാണ് ബിഎൽഎ കണക്കാക്കുന്നത്. എന്നാൽ ബിഎൽഎയെ ഒരു ഭീകര സംഘടനയായാണ് പാക്കിസ്ഥാൻ കാണുന്നത്. യുഎസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബിഎൽഎയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.