ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഏതാനും ദിവസം കാത്തിരിക്കൂ. കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്. എല്ലാ ഹൈക്കോടതിയും ആശങ്കപ്രകടിപ്പിച്ചു. ഞാൻ ഇത് സ്വമേധയാ പരിഗണിക്കും. കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. നിയമം അതിന്റെ വഴിക്ക് പോവും. കോടതികളുടെ തലവൻ എന്ന നിലയിൽ ഞാൻ എന്റെ കടമചെയ്യുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നു.കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല', എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.

എൻസിഇആർടി എട്ടാംക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെടുത്തിയതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് കോടതിയെ അറിയിച്ചത്. ഇത് ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജൻസികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതിയെക്കുറിച്ച് മറച്ചുവെച്ച്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നായിരുന്നു കബിൽ സിബലിന്റെ വാദം. നേരത്തേ, സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ കോടതികളുടെ ഘടനയും അവയുടെ ധർമങ്ങളുമാണ് പഠിപ്പിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായാണ് അടുത്ത കാലത്ത് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഒരുഭാഗം കൂട്ടിച്ചേർത്തത്. ‘സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് അഴിമതിയെക്കുറിച്ചുള്ള പരാമർശം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജില്ലാ- കീഴ്‌കോടതികളിലും തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകൾ എന്ന പേരിൽ കേസുകളുടെചില സംഖ്യകളും ഈ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന തലങ്ങളിൽ ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസവും വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാഠഭാഗത്ത് പറയുന്നു. നീതിന്യായവ്യവസ്ഥയിലെ അഴിമതിയും ദുർന്നടപ്പും പൊതുജനങ്ങളിൽ അവിശ്വാസമുണ്ടാക്കുമെന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിൽ ബി.ആർ. ഗവായിയുടെ പ്രസ്താവനയും ഈ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.