തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.
ആവർത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമ്മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതിനാൽ, അനുയോജ്യമായൊരു റിസ്‌ക് ട്രാൻസ്ഫർ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താൻ ആസൂത്രണ ബോർഡ് അംഗമായ രവി രാമൻ്റെ നേതൃത്വത്തിൽ കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകൾ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്‌ക് ഇൻഷുറൻസ് മാതൃകയിൽ നൂതന റിസ്‌ക് ട്രാൻസ്ഫർ മെക്കാനിസം നടപ്പിലാക്കുന്നതിന് കമ്മിറ്റി ശിപാർശ ചെയ്തു. അതോടൊപ്പം നാഗാലാൻ്റ് മാതൃകയിൽ പാരാമെട്രിക് ഇൻഷുറൻസ് സംവിധാനം ആവിഷ്‌കരിക്കുന്നതിനും കമ്മിറ്റി ശിപാർശ ചെയ്തു. ഇതുസബന്ധിച്ച് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ്റെ നേതൃത്വത്തിൽ തുടർപഠനം നടത്തി. ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന നിർദേശങ്ങൾക്കാണ് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്.
പാരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്‌നിറ്റി ഇൻഷുറൻസ് (ബിപിഎം വിഭാഗത്തിൽപ്പെട്ട കുടൂംബങ്ങൾക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളത്.
പദ്ധതിയുടെ രൂപരേഖ
1. പാരാമെട്രിക് ഇൻഷുറൻസ്
നിശ്ചിത പ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിന്റെ വേഗം മുതലായവ) ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കും. ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല. പണം ആദ്യം സർക്കാരിന് ലഭിക്കും. അത് നിർണ്ണയിക്കപ്പെട്ട പ്രകാരം ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കും.
കവറേജ്: സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി ഇൻഷുറൻസ് കാലാവധി: 5 വർഷത്തേക്ക്
പ്രീമിയം: മൊത്തം കവറേജിൻ്റെ 3% - 8% (ഉദാ: 500 കോടി കവറേജിന് 15-40 കോടി പ്രതിവർഷം),
2. ഇൻഡെമ്‌നിറ്റി ഇൻഷുറൻസ്
നിശ്ചിതപ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ ആ പ്രദേശത്തെ ബിപിഎൽ കുടുംബങ്ങളുടെ വീട് ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.
വീടിൻ്റെ നിലവിലെ അവസ്ഥ (തറ വിസ്തീർണ്ണം, നിർമ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങൾ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കിൽ റാൻഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.
വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഗൃഹോപകരണങ്ങൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റ പണി പൂർത്തിയാകും വരെ വാടക സഹായം എന്നിവ ഉൾപ്പെടെ യഥാർത്ഥ നഷ്ടം പരിഹരിക്കും.
ഒരു വീടിന് ഇൻഷുറൻസ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തിൽ നിന്നും വർധിപ്പിക്കുമ്പോൾ ആനുപാതികമായ വർദ്ധനവ് പ്രീമിയം തുകയിൽ ഉണ്ടാകും)
ദുരന്ത ഇൻഷുറൻസ് കമ്പനി സർവേയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.
പ്രീമിയം: 250/വീട് - 32.3 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് മൊത്തം 80.75 കോടി.
ഗുണഭോക്താക്കൾ: ബിപിഎൽ കുടുംബങ്ങൾ, (മറ്റ് ദുർബല വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ് ).
ഒരു വിടിൻ്റെ ഇൻഷുറൻസ് പരിരക്ഷ - 10 ലക്ഷം വരെ.
ഭാവിയിൽ: ബിപിഎൽ അല്ലാത്ത കടുംബങ്ങൾക്കും നിർബന്ധിത ഇൻഷുറൻസ് (പ്രോപ്പർട്ടി രജിസ്‌ട്രേഷൻ/ബിൽഡിംഗ് പെർമിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .
സാമ്പത്തിക ബാധ്യത
പാരാമെട്രിക് മോഡൽ: 15- 40 കോടി രൂപ(വാർഷികം).
ഇൻഡെമ്‌നിറ്റി മോഡൽ: 80.75 കോടി രൂപ(വാർഷികം).
ആകെ വാർഷിക ചെലവ്: ഏകദേശം 120.75 കോടിരൂപ
ഇതിന് ആവശ്യമായി വരുന്ന തുക 1: 1 എന്ന അനുപാതത്തിൽ സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കണ്ടെത്തുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. ധനകാര്യ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, റവന്യു വകുപ്പ് ആർ.കെ.ഐ. മുതലായ ബന്ധപ്പെട്ട വകുപ്പുകൾ/ഏജൻസികൾ എന്നിവയുമായി കൂടിയാലോചിച്ച് വിശദ രൂപരേഖ തയ്യാറാക്കുന്നതിനും മന്ത്രിസഭ യോഗം തീരുമാനിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.