തിരുവനന്തപുരം: സിപിഎമ്മിന് വേണ്ടപ്പെട്ട ബോഡി ബിൽഡർമാർക്കു നിയമവിരുദ്ധമായി പൊലീസിൽ സ്പോർട്‌സ് ക്വോട്ട നിയമനം നൽകാൻ വീണ്ടും നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന കണ്ണൂർ സ്വദേശി ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്കായി പുറത്തു നിന്നുള്ളവർക്കു കാണാൻ പോലുമാകാത്ത വിധമുള്ള കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിൽ രഹസ്യമായി ശാരീരിക ക്ഷമത പരീക്ഷ നടത്താനാണു തീരുമാനം.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമനുസരിച്ച് ഇതിനായി ഡിജിപി ഉത്തരവിട്ടു. പാർട്ടിക്കുവേണ്ടപ്പെട്ട കിഷോർ കൃഷ്‌ണൻ, കെ.എൻ.മുഹമ്മദ് മുഹസിൻ എന്നിവരെ സമാന രീതിയിൽ എൽഎൻസിപിഇ ഗ്രൗണ്ടിൽ നടത്തിയ രഹസ്യ ട്രയൽസിലൂടെ കഴിഞ്ഞ ജൂലൈയിൽ പൊലീസിൽ വോളിബോൾ താരങ്ങളായി നിയമിച്ചിരുന്നു.രണ്ടു ബോഡി ബിൽഡർമാരെയും ഒരു വർഷം മുൻപ് ശാരീരിക ക്ഷമത പരീക്ഷ പോലുമില്ലാതെ പൊലീസിൽ എസ്ഐ ആയി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പൊലീസ് സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ഇനങ്ങളിൽ ബോഡി ബിൽഡിങ് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നിയമന അപേക്ഷ അന്നത്തെ ഡിജിപി എതിർത്തു.
അതും വകവയ്ക്കാതെയാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെത്തുടർന്ന് നിയമിക്കാൻ തീരുമാനിച്ചത്. പ്രായപരിധി മാനദണ്ഡവും ഇവർക്കായി മാറ്റിവച്ചു. അതു വിവാദമായതോടെ പിന്നീട് ശാരീരിക ക്ഷമത പരീക്ഷ നടത്തിയെങ്കിലും ഷിനു പരാജയപ്പെട്ടു. ചിത്തിരേഷ് പങ്കെടുത്തില്ല. എന്നാൽ, പൊലീസ് തന്നെ കരുതിക്കൂട്ടി തോൽപിക്കുകയായിരുന്നു എന്ന് ആരോപിച്ച് ഷിനു മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും രഹസ്യപരീക്ഷ നടത്തി സർക്കാരിന്റെ കാലാവധി കഴിയും മുൻപേ നിയമനം നടത്താൻ നീക്കം.സാധാരണ പേരൂർക്കടയിലെ പൊലീസ് ഗ്രൗണ്ടിലാണ് കായികക്ഷമത പരീക്ഷ നടത്തുന്നത്. ഇത് എല്ലാവർക്കും കാണാനാവുന്ന തരത്തിലുള്ളതായതിനാലാണ് കേന്ദ്രസർക്കാർ സ്‌ഥാപനമായ എൽഎൻസിപിഇയുടെ ഗ്രൗണ്ടിൽ പരീക്ഷ നടത്തുന്നത്. പാർട്ടിക്കാരായ വോളിബോൾ താരങ്ങൾക്കും ഇതേ ഗ്രൗണ്ടിൽ വീണ്ടും രഹസ്യ ട്രയൽസ് നടത്തിയാണ് നിയമന വഴിയൊരുക്കിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.