അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്സിനെതിരേ 194 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. മുൻനിരയെ നെതർലൻഡ്സ് ബൗളർമാർ പ്രതിരോധത്തിലാക്കിയതോടെ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 193 റൺസടിച്ചു.
അഞ്ചാം വിക്കറ്റിൽ 35 പന്തിൽ നിന്ന് 76 റൺസ് കൂട്ടിച്ചേർത്ത ശിവം ദുബെ - ഹാർദിക് കൂട്ടുകെട്ട് നിർണായകമായി. 31 പന്തിൽ നിന്ന് ആറ് സിക്‌സും നാല് ഫോറുമടക്കം 66 റൺസെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 21 പന്തുകൾ നേരിട്ട ഹാർദിക് 30 റൺസെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തിൽ പുറത്തായി. 56 റൺസ് വഴങ്ങിയെങ്കിലും മൂന്നു വിക്കറ്റെടുത്ത ലോഗൻ വാൻ ബീക്കാണ് നെതർലൻഡ്‌സിനായി തിളങ്ങിയത്. 19 റൺസ് മാത്രം വഴങ്ങിയ ആര്യൻ ദത്ത് രണ്ടു വിക്കറ്റെടുത്തു. നിലവിലെ ചാമ്പ്യൻമാരും ടി20-യിലെ ഒന്നാം നമ്പറുകാരുമായ ഇന്ത്യയുടെ ബാറ്റിങ് നിരയെ തുടക്കത്തിൽ അൽപം പ്രതിസന്ധിയിലാക്കാൻ നെതർലൻഡ്‌സിനായി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയുടെ (0) വിക്കറ്റോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ലോക ഒന്നാം നമ്പർ ടി20 ബാറ്റർ ഡക്കായത് ഇന്ത്യയ്ക്ക് ക്ഷീണമായി. അഭിഷേകിന്റെ ഫോം ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ലോകകപ്പിനുമുൻപ് അപാരഫോമിലായിരുന്ന അഭിഷേക് ഇവിടെ ഇപ്പോൾ മൂന്നു കളിയിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ്. അസുഖം ബാധിച്ചതിനാൽ ഒരു മത്സരം കളിച്ചതുമില്ല. പിന്നാലെ ഫോമിലുള്ള ഇഷാൻ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഏഴു പന്തിൽ നേടാനാത് 18 റൺസ് മാത്രം. തുടർന്ന് തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാൽ ഒമ്പതാം ഓവറിൽ തിലകിനെ ലോഗൻ വാൻ ബീക് മടക്കി. 27 പന്തിൽ നിന്ന് 31 റൺസാണ് തിലകിന് നേടാനായത്. തുടർന്ന് സൂര്യയ്‌ക്കൊപ്പം ശിവം ദുബെ എത്തിയതോടെ ഇന്ത്യൻ ഇന്നിങ്‌സിന് ജീവൻവെച്ചു. നാലാം വിക്കറ്റിൽ 27 പന്തിൽ നിന്ന് ഈ സഖ്യം 41 റൺസ് ചേർത്തു. എന്നാൽ 28 പന്തിൽ നിന്ന് 34 റൺസെടുത്ത സൂര്യയെ പുറത്താക്കി കൈൽ ക്ലെയ്ൻ ഈ സഖ്യം പൊളിച്ചു. തുടർന്നായിരുന്നു ദുബെ - ഹാർദിക് സഖ്യം ക്രീസിലൊന്നിച്ചത്. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും പകരം വാഷിങ്ടൺ സുന്ദറും അർഷ്ദീപ് സിങ്ങും ടീമിലെത്തി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.