തിരുവനന്തപുരം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിച്ച് എസ്ഐടി. റിപ്പോർട്ട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ അറിയിച്ചിരുന്നു.
തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ രാഹുലിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് നിയമസഭാ പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണു ശുപാർശ ചെയ്യേണ്ടത്.അതേസമയം, റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജയിൽ വാസം ഇനിയും നീളും. ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല.പൊലീസ് കസ്റ്റഡി അപേക്ഷ ഇന്ന് നൽകുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരാഴ്ച എടുത്തേക്കും.അതുവരെ മാവേലിക്കര ജയിലിലും പൊലീസ് കസ്റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൂന്ന് കേസിലും ഒരു മാസത്തിനകം അന്വേഷണവും പൂർത്തിയാക്കും.
പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിയിൽ ആരൊക്കെ? സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, എച്ച്.സലാം എന്നിവരാണു സിപിഎം അംഗങ്ങൾ. സിപിഐയിൽനിന്ന് പി.ബാലചന്ദ്രനും ജെഡിഎസിൽ നിന്ന് മാത്യു ടി.തോമസും കമ്മിറ്റിയിൽ അംഗമാണ്.
യുഡിഎഫിന് രണ്ടംഗങ്ങളാണ് ഉള്ളത്. റോജി എം.ജോണും (കോൺഗ്രസ്) യു.എ.ലത്തീഫും (മുസ്‌ലിം ലീഗ്).നടപടിക്രമം എങ്ങനെ? കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്താൽ സംസ്ഥാന നിയമസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ. നിയമസഭാംഗത്തെ അറസ്റ്റ് ചെയ്താൽ അക്കാര്യം സ്പീക്കറെ പൊലീസ് അറിയിക്കണമെന്നാണു ചട്ടം. ഇൗ റിപ്പോർട്ടിൻമേൽ അച്ചടക്കനടപടി ആവശ്യമാണോ എന്നു പരിശോധിക്കാൻ എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎൽഎ സമർപ്പിക്കുന്ന പരാതിയിലും തുടർനടപടിയാകാം.
കമ്മിറ്റി പരാതിക്കാരിൽനിന്ന് തെളിവെടുപ്പ് നടത്തി ശുപാർശയടക്കം നൽകുന്ന റിപ്പോർട്ട് സഭയിൽ വയ്ക്കും. തുടർന്ന് റിപ്പോർട്ടിലെ നിർദേശം പ്രമേയമായി മുഖ്യമന്ത്രി സഭയിൽ കൊണ്ടുവരണം. പ്രമേയത്തിൽ താക്കീതോ സസ്പെൻഷനോ പുറത്താക്കലോ ശുപാർശയായി വരാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎൽഎ സ്ഥാനത്തിനുനിന്നു പുറത്താക്കിയാലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു തടസ്സമില്ല. ∙നിർണായകം നിയമസഭാ സമ്മേളനം ഈമാസം 20നാണ് നിയമസഭാ സമ്മേളനം തുടങ്ങുക.
ഇതിനിടെ, തെളിവെടുപ്പ് ഓൺലൈനായി നടത്തി വേണമെങ്കിൽ അതിവേഗം സർക്കാരിന് ഇൗ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. അതിനു സർക്കാർ തയാറാകുമോ എന്നാണ് അറിയേണ്ടത്. ലോക്സഭയിൽ ചോദ്യമുന്നയിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കുറ്റംചുമത്തി സമാനരീതിയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ 2023ൽ ഡിസംബറിൽ എംപി സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.