വാഷിംഗ്ടൺ: ഫിലാഡൽഫിയയിലെ മൗണ്ട് മോറിയ സെമിത്തേരിയിലെ പുരാതന കല്ലറകൾ തകർത്ത് മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചിരുന്ന 34-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൊനാഥൻ ക്രിസ്റ്റ് ഗെർലാക്ക് എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലുമായി നടത്തിയ പരിശോധനയിൽ നൂറോളം മനുഷ്യ തലയോട്ടികളും അസ്ഥികൂടങ്ങളും രണ്ട് പൂർണ്ണരൂപത്തിലുള്ള മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തു.സെമിത്തേരിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പ്രതിയുടെ വീട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ പ്രത്യേക അറ സജ്ജീകരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.അസ്ഥികൂടങ്ങൾ കെട്ടിത്തൂക്കിയ നിലയിലും ഷെൽഫുകളിൽ തലയോട്ടികൾ അടുക്കിവെച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. മൃതദേഹങ്ങളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പേസ്‌മേക്കറുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.കയ്യിൽ കോടാലിയും ചാക്കുമായി കാറിന് സമീപത്തേക്ക് നടന്നു വരുമ്പോഴാണ് ജൊനാഥനെ പൊലീസ് പിടികൂടിയത്.
ഇയാൾ കരുതിയിരുന്ന ചാക്കിനുള്ളിൽ രണ്ട് കുട്ടികളുടെ മൃതദേഹങ്ങളും മൂന്ന് തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളുമുണ്ടായിരുന്നു. നൂറിലധികം മൃതദേഹങ്ങൾ താൻ കല്ലറകളിൽ നിന്ന് മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. എന്നാൽ എന്തിനുവേണ്ടിയാണ് ഇത്രയധികം മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചതെന്ന് വ്യക്തമാക്കാൻ ഇയാൾ തയ്യാറായിട്ടില്ല.
മൃതദേഹത്തെ അപമാനിക്കൽ, മോഷണവസ്തു കൈവശം വെക്കൽ, ചരിത്രസ്മാരകങ്ങളും ശ്മശാനങ്ങളും നശിപ്പിക്കൽ തുടങ്ങി നൂറോളം കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാസങ്ങളായി സെമിത്തേരിക്ക് സമീപം പ്രതിയുടെ വാഹനം കണ്ടിരുന്നതായി ലഭിച്ച വിവരമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.