തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു.
ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് സർക്കാർ പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ സമരം ശക്തമാക്കുന്നത്.
ഇതിന്‍റെ ഭാഗമായി ജനുവരി 13 മുതൽ മെഡിക്കൽ കോളജുകളിലെ അധ്യാപന പ്രവർത്തനങ്ങൾ പൂർണമായും ബഹിഷ്കരിക്കും. തുടർന്ന് വരുന്ന ആഴ്ച മുതൽ ഒപി അടക്കമുള്ള അടിയന്തര സ്വഭാവമില്ലാത്ത ചികിത്സാ സേവനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. ജനുവരി 19-ന് ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ധർണയും നടത്തും.
ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, കുടിശ്ശികയുള്ള ശമ്പളവും ക്ഷാമബത്തയും (DA) അനുവദിക്കുക, മെഡിക്കൽ കോളജുകളിൽ മതിയായ ഫാക്കൽറ്റി തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ.
ഇതിനുപുറമെ ഡോക്ടർമാരെ കൂട്ടത്തോടെയും താൽക്കാലികമായും സ്ഥലംമാറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും രോഗികൾക്കും അധ്യാപകർക്കും മെഡിക്കൽ കോളജുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെടുന്നു.
2025 ജൂലൈ ഒന്നു മുതൽ വിവിധ രൂപങ്ങളിൽ പ്രതിഷേധം തുടർന്നിട്ടും സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ കടുത്ത സമരമുറകളിലേക്ക് നീങ്ങുന്നത്.കഴിഞ്ഞ നവംബർ 10-ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നു.
നിലവിൽ നടത്തുന്ന 'വർക്ക് ടു റൂൾ' സമരവും നിസഹകരണ പ്രസ്ഥാനവും തുടരുന്നതിനൊപ്പമാണ് സേവനങ്ങൾ ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് ഇവർ മാറുന്നത്. എന്നാൽ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായി തടസപ്പെടാതിരിക്കാൻ അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, ഇൻ-പേഷ്യന്റ് സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ് മോർട്ടം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്‍റെ വിശദാംശങ്ങൾ വിശദീകരിക്കാൻ ജനുവരി 12-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതോടെ കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയും ചികിത്സാ രംഗവും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്കയും ശക്തമാണ്. ഒപ്പം, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.