വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ തന്റെ ഉരുക്ക് മുഷ്ടിയിൽ നിര്‍ത്തി ലോകം ഭരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത നീക്കം. ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വിട്ടുതരാന്‍ സമ്മതിക്കാത്ത രാജ്യങ്ങളുടെ മേല്‍ കനത്ത ഇറക്കുമതി ചുങ്കം (Tariff) ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ താക്കീത്.
ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഞങ്ങളുടെ നീക്കത്തിനൊപ്പം നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അവര്‍ക്ക് മേല്‍ ഞാന്‍ താരിഫ് ഏര്‍പ്പെടുത്തും,' വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ആഞ്ഞടിച്ചു.
ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ എന്ത് നെറികെട്ട പദ്ധതിക്കും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയാണ് ഇന്ന് രംഗത്തെത്തിയത്. ഡെന്മാര്ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡിനെ ചൊല്ലി ഒരു അന്താരാഷ്ട്ര തര്‍ക്കമാണ് ട്രംപ് തുറന്നുവിട്ടിരിക്കുന്നത്.
അതിനിടെ ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ എത്തിയ 11 അംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം, ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി ചര്‍ച്ച നടത്തി. ട്രംപിന്റെ ഭീഷണിയില്‍ വിറച്ചുനില്ക്കുന്ന തങ്ങളുടെ സഖ്യകക്ഷികളെ സമാധാനിപ്പിക്കാനാണ് ഈ 'സമാധാന' സന്ദര്‍ശനം.
ട്രംപിന്റെ വിരട്ടല്‍ കേട്ട് വെറുതെ ഇരിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറല്ല. കഴിഞ്ഞ ദിവസം ബ്രിട്ടന്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചു കഴിഞ്ഞു. ട്രംപിന്റെ മോഹങ്ങള്‍ക്ക് തടയിടാന്‍ യൂറോപ്യന്‍ ശക്തികള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ സൈന്യത്തെ വിന്യസിച്ചത് ട്രംപിനെ ബാധിക്കില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറയുന്നത്. 'യൂറോപ്പിലെ സൈനിക നീക്കങ്ങള്‍ പ്രസിഡന്റിന്റെ തീരുമാനത്തെയോ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ലക്ഷ്യത്തെയോ ബാധിക്കില്ല' എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപ് ഒരു വശത്ത് ഭീഷണി മുഴക്കുമ്പോള്‍, മറുവശത്ത് അമേരിക്കയിലെ തന്നെ ഒരു സംഘം എംപിമാര്‍ ഈ നീക്കത്തെ തടയാന്‍ രംഗത്തുണ്ട്. ട്രംപിന്റെ വാക്കുകള്‍ കേട്ട് ലോകം ഞെട്ടേണ്ടതില്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ഡിക് ഡര്ബിന് പറയുന്നത്. 'അമേരിക്കന്‍ ജനതയുടെ വികാരമല്ല പ്രസിഡന്റ് പ്രകടിപ്പിക്കുന്നത്. ദശകങ്ങളായി ഞങ്ങളുടെ സുഹൃത്തുക്കളായ ഗ്രീന്‍ലന്‍ഡിനൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും,' അദ്ദേഹം വ്യക്തമാക്കി. ഡെന്മാര്ക്ക് പ്രതിനിധികളും ട്രംപിന്റെ ഈ ആവശ്യത്തോട് 'അടിസ്ഥാനപരമായ വിയോജിപ്പ്' നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.