തവാങ്/കൊട്ടിയം: അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സംഘം അപകടത്തിൽപ്പെട്ടു.
കൊല്ലം നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് (26) ആണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മാധവ് മധുവിനെ തടാകത്തിൽ കാണാതായി. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനത്തിനിടെ മരണം
കൊട്ടിയം നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരായ ഏഴംഗ സംഘമാണ് രണ്ടുദിവസം മുൻപ് വിനോദയാത്രയ്ക്കായി അരുണാചലിൽ എത്തിയത്. തവാങ്ങിലേക്കുള്ള യാത്രയ്ക്കിടെ തണുത്തുറഞ്ഞ 'സേല' തടാകത്തിന് സമീപം ഇവർ ഇറങ്ങുകയായിരുന്നു. തടാകത്തിലെ ഐസ് പാളികൾക്ക് മുകളിലൂടെ നടന്നുനീങ്ങിയ മൂന്നുപേർ പെട്ടെന്ന് ഐസ് തകർന്ന് വെള്ളത്തിലേക്ക് വീണു.
നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബിനു പ്രകാശ് ഈ കാഴ്ച കണ്ടത്. അപകടത്തിൽപ്പെട്ട സഹപ്രവർത്തകരെ രക്ഷിക്കാൻ ഉടൻ ഓടിയെത്തിയ ബിനു, രക്ഷാപ്രവർത്തനത്തിനിടെ തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നുവെന്ന് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം വ്യക്തമാക്കുന്നു.
തിരച്ചിൽ തുടരുന്നു
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടമെന്ന് തവാങ് എസ്.പി. തൊംഗൻ അറിയിച്ചു. രാത്രിയായതോടെ വെളിച്ചക്കുറവും കഠിനമായ തണുപ്പും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. കാണാതായ മാധവ് മധുവിനായി പ്രദേശവാസികളുടെയും പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
മരിച്ച ബിനു പ്രകാശ്, പ്രകാശിന്റെയും ബീനയുടെയും മകനാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ അരുണാചൽ പ്രദേശിലേക്ക് തിരിച്ചു. മനുവാണ് ബിനുവിന്റെ സഹോദരൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.