പുതുച്ചേരി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന് രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു.
2026-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിലാണ് ജോസ് ചാള്‍സ് മാര്‍ട്ടിന്റെ പരീക്ഷണം. ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ രാഷ്ട്രീയകക്ഷി ഡിസംബറില്‍ പ്രഖ്യാപിക്കും.ചാള്‍സ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് 39-കാരനായ ജോസ് ചാള്‍സ്. 2015-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നെങ്കിലും അടുത്തിടെയായി പാര്‍ട്ടിയുമായി അത്ര ചേര്‍ച്ചയിലല്ല. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാരണം. ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ജോസ് ചാള്‍സിന്റെ നീക്കങ്ങള്‍.
മുഖ്യമന്ത്രി എന്‍. രംഗസ്വാമി നയിക്കുന്ന ഓള് ഇന്ത്യ എന്‍.ആര്. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നാണ് പുതുച്ചേരി ഭരിക്കുന്നത്. 30 അംഗ നിയമസഭയില്‍ എന്‍.ആര്. കോണ്‍ഗ്രസിന് പത്തും ബി.ജെ.പിക്ക് ആറും അംഗങ്ങളുമാണുള്ളത്.
സ്വതന്ത്രരുടെ പിന്തുണ കൂടി ഭരണപക്ഷത്തിനുണ്ട്. പ്രതിപക്ഷകക്ഷികളായ ഡി.എം.കെയ്ക്ക് ആറ് പേരും കോണ്‍ഗ്രസിന് രണ്ട് പേരുമാണ് നിയമസഭയിലുള്ളത്. (കോണ്‍ഗ്രസിന്റെ ഒരംഗം മാഹി എം.എല്‍.എയായ രമേഷ് പറമ്പത്താണ്.) കണക്കുകളിലെ ഈ കളികളിലാണ് ജോസ് ചാള്‍സ് പ്രതീക്ഷയര്‍പ്പിക്കുന്നത്. 16 എം.എല്‍.എമാരുണ്ടെങ്കില്‍ പുതുച്ചേരിയിലെ മുഖ്യമന്ത്രിയാകാം എന്ന സ്ഥിതി ജോസ് ചാള്‍സ് ഒരു ഭാഗ്യക്കുറിയായി എടുത്തിരിക്കുകയാണ്.
ബി.ജെ.പിയിലെ രണ്ട് എം.എല്‍.എമാര്‍ മന്ത്രിമാരാണ്. എന്നാല്‍ മന്ത്രിസ്ഥാനം കിട്ടാത്ത എ. ജോണ്‍ കുമാര്‍, വിവിലിയന്‍ റിച്ചാര്‍ഡ്സ്, പി.എം.എല്‍. കല്യാണസുന്ദരം എന്നിവരാകട്ടെ ഇക്കാര്യത്തില്‍ അസംതൃപ്തരും. കാബിനറ്റ് പദവിയുള്ള ബോര്‍ഡുകളുടെ ചെയര്മാന് സ്ഥാനവും ഇവര്‍ക്ക് ലഭിച്ചില്ല. ഇതേ കാരണത്താല്‍ എം. ശിവശങ്കര്‍, പി. ആഞ്ചലേന്‍, ഗൊല്ലാപ്പള്ളി ശ്രീനിവാസ് അശോക് എന്നീ സ്വതന്ത്രരും ഭരണകക്ഷികളുമായി അത്ര നല്ല ബന്ധത്തിലല്ല. ഈ അഞ്ച് എം.എല്‍.എമാരും ചേര്‍ന്ന് ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളുമായി നിരന്തരം പ്രത്യക്ഷപ്പെടാറുമുണ്ട്. അതിനിടെയാണ് നവംബറില്‍ ജോണ്‍ കുമാര്‍ എം.എല്‍.എ. സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ജോസ് ചാള്‍സ് മുഖ്യാതിഥിയായി എത്തുന്നത്.മറ്റ് നാല് എം.എല്‍.എമാരും ഇതില്‍ സന്നിഹിതരായിരുന്നു. എല്ലാവരും ചേര്‍ന്ന് ജോസ് ചാള്‍സിന് വലിയ വരവേല്‍പ്പ് നല്കി. ജോസ് ചാള്‍സിന്റെ പേരും ചിത്രവുമുള്ള സമ്മാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ ബി.ജെ.പി. പിളര്‍ത്താനുള്ള ശ്രമമാണ് ജോസ് ചാള്‍സ് നടത്തുന്നതെന്ന് സൂചന പരന്നു.
എന്‍.ആര്. കോണ്‍ഗ്രസില്‍ എന്‍. രംഗസ്വാമിയോട് എതിര്‍പ്പുള്ളവരും അവസരം കാത്തിരിപ്പുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും നേതാക്കളുടെ കൂടുമാറ്റത്തെ ഭയപ്പെടുന്നു. ഭരണപക്ഷത്തെ ഈ പുതിയ ഗ്രൂപ്പ്, ഭരണം പിടിക്കാനുദ്ദേശിച്ചുള്ള ബി.ജെ.പിയുടെ ബി ടീമാണെന്ന് പോണ്ടിച്ചേരി കോണ്‍ഗ്രസ് അധ്യക്ഷന്‍ വി. വൈദ്യലിംഗം ആരോപിച്ചു. ജെ.സി.എം. മക്കള്‍ മന്‍ട്രം എന്ന പേരിലൊരു സംഘടന ജോസ് ചാള്‍സിനുണ്ട്. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നടന് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി (ടി.വി.കെ.) ഒരു സഖ്യസാധ്യതയാണ് ജോസ് ചാള്‍സ് തേടുന്നതെന്നാണ് പല രാഷ്ട്രീയനിരീക്ഷകരും കരുതുന്നത്. അത്തരമൊരു ആലോചനയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്.
ജോസ് ചാള്‍സിന്റെ സഹോദരി ഡെയ്സി മാര്‍ട്ടിനെ വിവാഹം ചെയ്തിരിക്കുന്നത് ടി.വി.കെയുടെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയാണ്. ടി.വി.കെയുടെ ഏറ്റവും പ്രധാന മുഖങ്ങളിലൊന്നായി വളര്‍ന്നുകഴിഞ്ഞ ആദവിന്റെ അനുകൂല നിലപാട് ഇക്കാര്യത്തിലുണ്ടായാല്‍ ജോസ് ചാള്‍സിന് തന്റെ പാര്‍ട്ടി എളുപ്പത്തില്‍ വളര്‍ത്താനാകും. എപ്പോഴും വിവാദങ്ങളില്‍ പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെയും കുടുംബത്തിന്റെയും സമ്പത്താണ് എല്ലാ കക്ഷികളെയും ഒരുപോലെ ഭയപ്പെടുത്തുന്നത്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബാംഗങ്ങളില്‍ പലരും, ജോസ് ചാള്‍സ് അടക്കം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങളെച്ചൊല്ലിയുള്ള കേസുകളും ധാരാളമുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഒട്ടേറെ രാഷ്ട്രീയവിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ള സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ പലരും രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ വിജയിച്ചിട്ടില്ല. ഈ പേരുദോഷം മാറ്റാനുള്ള അവസാന ലോട്ടറിയാണ് ജോസ് ചാള്‍സിന്റെ പോണ്ടിച്ചേരി പരീക്ഷണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.