റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ന്യൂഡൽഹിയിൽ എത്തും. ഉക്രെയ്ൻ സംഘർഷം ആരംഭിച്ച ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഡിസംബർ 4-5 തീയതികളിലാണ് 23-ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടി നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കിടയിലും തങ്ങളുടെ തന്ത്രപരമായ സ്വയംഭരണം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ ഉച്ചകോടി നിർണായകമാണ്. നിർണായക പ്രതിരോധ സാമഗ്രികൾ, ക്രൂഡ് ഓയിൽ, രാസവളങ്ങൾ എന്നിവയ്ക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് ഈ ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തങ്ങളുടെ സുസ്ഥിര പങ്കാളിയുമായുള്ള "പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം" ദൃഢമാക്കാനും ഉപരോധങ്ങൾ മറികടക്കാൻ പുതിയ സാമ്പത്തിക ക്രമീകരണങ്ങൾ ഉറപ്പിക്കാനും റഷ്യ ഈ അവസരം ഉപയോഗിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ നടത്തുന്ന ഔപചാരിക കൂടിക്കാഴ്ചക്ക് പുറമെ, ഇരു രാജ്യങ്ങളും പ്രതിരോധം, ഊർജ്ജം, മൊബിലിറ്റി, ആരോഗ്യം, പേയ്‌മെന്റ് സംവിധാനങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ കരാറുകൾക്ക് ഒരുങ്ങുകയാണ്. റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ് ഉൾപ്പെടെയുള്ള ഉന്നതതല ബിസിനസ് പ്രതിനിധി സംഘമാണ് പുടിനൊപ്പം എത്തുന്നത്. ട്രസ്റ്റ്, തുടർച്ച എന്നിവയിൽ അധിഷ്ഠിതമാണ് ഇന്ത്യ–റഷ്യ ബന്ധമെന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിൽ വാർഷിക ഉച്ചകോടികൾക്ക് സുപ്രധാന പങ്കുണ്ട്. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം നിലവിൽ 68.7 ബില്യൺ ഡോളറാണ്. ഇത് 2030-ഓടെ 100 ബില്യൺ ഡോളറിലേക്ക് എത്തിക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു.
ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട പ്രതിരോധ സഹകരണമാണ്. കരാർ ഒപ്പിട്ട അധിക എസ്-400 ട്രയംഫ് ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വിതരണം വേഗത്തിലാക്കാൻ ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടേക്കും. നിലവിലുള്ള റഷ്യൻ നിർമ്മിത പ്ലാറ്റ്‌ഫോമുകൾക്കുള്ള സ്പെയർ പാർട്സുകളുടെയും നവീകരണത്തിന്റെയും കാര്യത്തിൽ വ്യക്തമായ ഉറപ്പുകളും ഇന്ത്യ തേടും. ഭാവി യുദ്ധവിമാനമായ സുഖോയ്-57 പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ചർച്ചാവിഷയമാകും. കേവലം ഉപകരണങ്ങൾ വാങ്ങുന്നതിന് പകരം, മിസൈലുകൾ, അന്തർവാഹിനികൾ, വ്യോമയാനം തുടങ്ങിയ പ്രതിരോധ സാങ്കേതികവിദ്യകളിൽ സംയുക്ത വികസനത്തിനും നിർമ്മാണത്തിനും ഇന്ത്യ ഊന്നൽ നൽകും. ഇതിന് മുന്നോടിയായി, സംയുക്ത പരിശീലനം, ദുരന്ത നിവാരണം തുടങ്ങിയ ആവശ്യങ്ങൾക്കായി പരസ്പരം സൈനിക സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന പരസ്പര ലോജിസ്റ്റിക്സ് പിന്തുണ കൈമാറ്റം (RELOS) കരാർ റഷ്യൻ പാർലമെന്റ് അംഗീകരിച്ചു.
ഊർജ്ജമാണ് ചർച്ചയിലെ മറ്റൊരു പ്രധാന വിഷയം. മത്സരാധിഷ്ഠിത വിലയിൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത് ഇരു രാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു. കൂടാതെ, കൂടംകുളം പോലുള്ള പദ്ധതികളിലൂടെ സഹകരിക്കുന്ന ആണവോർജ്ജ മേഖലയിൽ ചെറുകിട റിയാക്ടറുകൾ സംബന്ധിച്ച കരാർ സന്ദർശന വേളയിൽ ഉണ്ടായേക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി, ഉച്ചകോടിയോടനുബന്ധിച്ച് ന്യൂഡൽഹിയിൽ രണ്ട് ദിവസത്തെ ഇന്ത്യ–റഷ്യ ബിസിനസ് ഫോറം നടക്കും. ഇന്ത്യ–യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾക്ക് വേഗം കൂട്ടാനും തീരുമാനമാകും. ഇന്ത്യയുടെ കാർഷിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ രാസവള ഇറക്കുമതിയുടെ കാര്യത്തിൽ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ഇരു രാജ്യങ്ങളും ശ്രമിക്കുന്നു.
വ്യാപാര പേയ്‌മെന്റുകൾ ഡോളറിന് പകരം മറ്റ് കറൻസികൾ (പ്രധാനമായും യു.എ.ഇ. ദിർഹം, രൂപ, യുവാൻ) വഴി നടത്തുന്നതിനുള്ള സംവിധാനങ്ങൾ ചർച്ചയാകും. യു.എ.ഇ. ദിർഹം ഉപയോഗിച്ച് പുതിയ പേയ്‌മെന്റ് സംവിധാനം ഔപചാരികമാക്കുന്നതിനോ അല്ലെങ്കിൽ റഷ്യയുടെ എസ്.പി.എഫ്.എസ്. സംവിധാനത്തെ ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നതിനോ സാധ്യതയുണ്ട്. ചെന്നൈ–വ്ലാഡിവോസ്റ്റോക് സമുദ്ര ഇടനാഴി, ഇറാനിലെ ചബഹാർ തുറമുഖം പോലുള്ള കണക്റ്റിവിറ്റി പദ്ധതികളും ചർച്ചാവിഷയമാകും. വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ നീക്കം സുഗമമാക്കുന്ന മൊബിലിറ്റി കരാർ അന്തിമഘട്ടത്തിലാണ്. മരുന്നുകൾ, മെഡിക്കൽ സാങ്കേതികവിദ്യ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആരോഗ്യ സഹകരണത്തിനുള്ള രൂപരേഖയും ഇരു സർക്കാരുകളും തയ്യാറാക്കുന്നുണ്ട്. പ്രതിരോധ, ആണവ ചർച്ചകൾക്ക് പുറമേ, 2002 മുതൽ സജീവമായ സംയുക്ത ഭീകരവാദ വിരുദ്ധ സംവിധാനം ഇരു രാജ്യങ്ങളും അവലോകനം ചെയ്യും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.