ഡൽഹി :രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി യുഎസ് മാധ്യമായ വാള് സ്ട്രീറ്റ് ജേണല്‍.
വിമാനാദുരന്തം സംബന്ധിച്ച അന്വേഷണത്തിനിടെ ഇന്ത്യയിലെയും യുഎസിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് അപകട കാരണത്തെ കുറിച്ചും കോക്പിറ്റിലെ സംഭാഷണങ്ങളെ കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍. ദുരന്തം കണ്മുന്നില് കണ്ട ഫസ്റ്റ് ഓഫിസര്‍ പരിഭ്രാന്തനായി ഓ... ഷി*** എന്ന് അലറിയെന്നും വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റന്‍ ശാന്തനായിരുന്നുവെന്നാണ് വോയിസ് റെക്കോര്ഡറിലുള്ളതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.ക്യാപ്റ്റന്‍ സബര്‍വാള്‍ വിമാനത്തിന്റെ യോക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചില്ലെന്നും ഫസ്റ്റ് ഓഫിസറായ ക്ലൈവ് കുന്ദറാണ് 'പുള്‍ അപി'ന് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഈ 10 സെക്കന്റുകളെ കുറിച്ച് ദശാബ്ദങ്ങളോളം വാദപ്രതിവാദങ്ങളും പഠനങ്ങളും വിലയിരുത്തലുകളും ഉണ്ടാകു'മെന്ന് ഫെഡറല്‍ ഏവിയേഷന്‍ പ്രതിനിധിയായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന പാട്രിക് ലഷ് സമൂഹമാധ്യമത്തില്‍ കമന്റിട്ടെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. വിമാനത്തിന്റെ ഇന്ധന സ്വിച്ച് 'റണ്‍' പൊസിഷനില്‍ നിന്ന് 'കട്ടോഫി'ലേക്ക് മാറിയെന്നും, സ്വിച്ച് ഓഫ് ചെയ്തത് എന്താണെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ മറു ശബ്ദം ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.വിമാനത്തിന്റെ ബ്ലാക് ബോക്സ് വീണ്ടെടുത്തതിന് പിന്നാലെ അന്വേഷണത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടതെന്നും ഇന്ത്യ–യുഎസ് ബന്ധം ഉലയുന്ന തരത്തില്‍ വരെ എത്തിയെന്നും യുഎസ് മാധ്യമം പറയുന്നു. കടുത്ത അഭിപ്രായ വ്യത്യാസവും ആശയവിനിമയത്തിലെ അപാകതയും റിപ്പോര്‍ട്ടിലും പ്രതിഫലിച്ചിട്ടുണ്ടെന്നും വലിയ സങ്കീര്‍ണതയാണ് നേരിട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ നിന്ന് വീണ്ടെടുത്ത ബ്ലാക്ബോക്സ് എവിടെ വച്ച് പരിശോധിക്കുമെന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.
അമേരിക്കയില്‍ നിന്നുള്ള ബ്ലാക്ക് ബോക്സ് സ്പെഷലിസ്റ്റുകള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊര്‍വയിലെ രഹസ്യ ലബോറട്ടറിയിലേക്ക് സൈനിക വിമാനത്തില്‍ എത്തണമെന്നായിരുന്നു ഇന്ത്യന്‍ അധികൃതരുടെ ആവശ്യം. യുഎസ് നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് ചെയര്‍പഴ്സനായ ജെന്നിഫര്‍ ഹോമന്‍ഡി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നീക്കത്തെ എതിര്‍ത്തു. ഇന്ത്യയില്‍ പലയിടത്തും ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നും സംഘര്‍ഷ സാധ്യത തള്ളാനാവില്ലെന്ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ മുന്നറിയിപ്പുണ്ടെന്നും ഹോമന്‍ഡി പറഞ്ഞു.എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇതിന് മറുപടി ലഭിക്കാതിരുന്നതിന് പിന്നാലെ യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി സീന്‍ ഡഫിയുമായും ബോയിങിന്റെയും ജിഇ എയ്റോസ്പേസിന്റെയും ചീഫ് എക്സിക്യുട്ടീവുമാരുമായും ഹോമന്‍ഡി ബന്ധപ്പെട്ടു. ഇതോടെ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് നേരിട്ടിടപെടുകയും നീക്കം തടയുകയുമായിരുന്നു. ന്യൂഡല്‍ഹിയോ വാഷിങ്ടണോ 48 മണിക്കൂറിനകം ബ്ലാക്ബോക്സ് പരിശോധിക്കുന്നതിനായി ഇന്ത്യ തിരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ യുഎസ് സംഘം സഹകരിക്കില്ലെന്നും ഹോമന്‍ഡി നിലപാടെടുത്തുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഹോമന്‍ഡിയുടെ സമ്മര്‍ദത്തിന് ഒടുവില്‍ ഇന്ത്യന്‍ അധികൃതര്‍ വഴങ്ങിയെന്നും ഫ്ലൈറ്റ് റെക്കോര്‍ഡറുകള്‍ ന്യൂഡല്‍ഹിയില്‍ വച്ച് എന്‍ടിഎസ്ബിയുടെ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും സമ്മതിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ നേരിട്ടിടപെട്ട പന്ത്രണ്ടിലേറെപ്പേരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം സ്ഥിരീകരിച്ചെതന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.