തലശ്ശേരി: ഇലക്ട്രിക്കൽ ബി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് 6,000 രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് വിജിലൻസ് പിടിയിലായി.
പാനൂർ ചെണ്ടയാട് സ്വദേശിനിയായ മഞ്ജിമ പി. രാജുവിനെയാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് വിജിലൻസ് സംഘം പിടികൂടിയത്. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെ ബുധനാഴ്ച രാവിലെ 6.20-ഓടെയായിരുന്നു അറസ്റ്റ്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മുമ്പാകെ ഹാജരാക്കിയ മഞ്ജിമയെ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന പരാതിക്കാരൻ, ബി-ക്ലാസ് കോൺട്രാക്ടർ ലൈസൻസിനായി ഡിസംബർ പത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ അനുകൂല നടപടി സ്വീകരിക്കുന്നതിനായി മഞ്ജിമ 6,000 രൂപ ആവശ്യപ്പെടുകയായിരുന്നു. വാട്‌സാപ്പ് വഴിയും പണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥ, പണം നൽകിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ എന്ന നിലപാടിലായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരൻ കണ്ണൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ സമീപിക്കുകയും വിജിലൻസ് നിർദ്ദേശപ്രകാരം കെണിയൊരുക്കുകയുമായിരുന്നു.
സംസ്ഥാനത്ത് ഈ വർഷം വിജിലൻസ് നടത്തിയ അഴിമതി വിരുദ്ധ നീക്കങ്ങളിൽ റെക്കോർഡ് നേട്ടമാണ് ഈ അറസ്റ്റോടെ രേഖപ്പെടുത്തിയിരിക്കുന്നത്. 56 ട്രാപ്പ് കേസുകളിലായി ഉദ്യോഗസ്ഥരും ഇടനിലക്കാരുമുൾപ്പെടെ 75 പ്രതികളെയാണ് വിജിലൻസ് ഈ വർഷം മാത്രം പിടികൂടിയത്. ഇതിൽ ഏറ്റവും കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തത് റവന്യൂ വകുപ്പിലാണ് (19 കേസുകൾ). തദ്ദേശ സ്വയംഭരണ വകുപ്പിൽ 12-ഉം പോലീസിൽ ആറും കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിമതി പിടികൂടുന്നതിൽ ജാഗ്രത പുലർത്തിയ ഉദ്യോഗസ്ഥരെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭിനന്ദിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.