കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചുകൊണ്ടിരിക്കെ അമിത വേഗതയിൽ ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് മന്ത്രിയുടെ നിർദ്ദേശപ്രകാരം റദ്ദാക്കി. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് തന്നെ മന്ത്രി ഈ നടപടി പ്രഖ്യാപിക്കുകയായിരുന്നു.
ജനത്തിരക്കുള്ള സ്ഥലത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്ന ഡ്രൈവർ പൊതുവഴികളിൽ ഇതിലും എത്രയോ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്ന് മന്ത്രി ചോദ്യമുയർത്തി. സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കിയതിനൊപ്പം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി കർശന നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
"ഞാനും ആന്റണി ജോൺ എംഎൽഎയും പ്രസംഗിച്ചു കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ഒരു വാഹനം വരുന്നത് കണ്ടു. ആദ്യം വിചാരിച്ചത് ഫയർ എൻജിൻ ഹോൺ മുഴക്കി വരികയാണെന്നാണ്. നോക്കുമ്പോൾ ഒരു പ്രൈവറ്റ് ബസ് നിറച്ച് ആളെയും വെച്ചുകൊണ്ട് റോക്കറ്റ് പോകുന്നതു പോലെ അകത്തേക്ക് പോകുന്നു."
"എവിടെയിട്ട് ഈ ബസിനെ പിടിക്കാമെന്ന് ആലോചിച്ചു കൊണ്ടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അതിനേക്കാൾ വേഗത്തിൽ ബസ് പുറത്തേക്ക് ഹോൺ അടിച്ചു കൊണ്ട് പോകുന്നു. ബസ് സ്റ്റാൻഡിനകത്ത് എന്തിനാണ് ഇത്രയും ഹോൺ അടിക്കുന്നത്. ഫയർ എൻജിൻ ആണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചു പോയി. എന്താണ് ഇതിങ്ങനെ പാഞ്ഞുവരുന്നത്. ബ്രേക്ക് പോയി എന്നാണ് വിചാരിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ പെർമിറ്റ് പോയി എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അതിൽ വിട്ടുവീഴ്ചയില്ല. ഇത്രയും ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്." – ഗണേഷ് കുമാർ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.