ന്യൂയോര്‍ക്ക്: ലോകത്തെ വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെ അവഗണിച്ച്, 'ഒന്നും ചെയ്യാത്ത ആര്‍ക്കെങ്കിലും' നൊബേല്‍ കമ്മിറ്റി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാരോ ഹമാസോ തന്റെ 20 ഇന സമാധാന പദ്ധതി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇസ്രായേല്‍-ഹമാസ് യുദ്ധം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുന്നു.' ഇത് വിജയിക്കുകയാണെങ്കില്‍, എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിക്കും. അത് വളരെ നല്ല കാര്യമാണ്. ഇതുവരെ ആരും അത് ചെയ്തിട്ടില്ല,' യുഎസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.'നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമോ? ഒരിക്കലുമില്ല. ഒരു ചുക്കും ചെയ്യാത്ത ഏതോ ഒരാള്‍ക്ക് അവര്‍ അത് നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പുരസ്കാരം നല്‍കാതിരിക്കുന്നത് 'നമ്മുടെ രാജ്യത്തിന് വലിയ അപമാനമായിരിക്കും' എന്ന് പറഞ്ഞ അദ്ദേഹം, തനിക്കായി പുരസ്കാരം വേണ്ടെന്നും വ്യക്തമാക്കി: 'എനിക്കിത് വേണ്ട. രാജ്യത്തിന് ഇത് ലഭിക്കണം.' ആല്‍ഫ്രഡ് നൊബേലിന്റെ വില്പത്രപ്രകാരം, 'രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാഹോദര്യം വളര്‍ത്തുന്നതിനും, സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും,
സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ' വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ആണ് നൊബേല്‍ സമാധാന പുരസ്കാരം നല്‍കുന്നത്. നോര്‍വേയുടെ പാര്‍ലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി, ദീര്‍ഘമായ അവലോകനത്തിന് ശേഷമാണ് വിജയിയെ തീരുമാനിക്കുന്നത്. ഈ സമിതി പരമ്പരാഗതമായി സമ്മര്‍ദ്ദ തന്ത്രങ്ങളെ എതിര്‍ക്കാറുണ്ടെന്ന് റോയിട്ടേഴ്സിന്റെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അതേ സമയം സമാധാനത്തിനുള്ള നൊബേല്‍സമ്മാനം വേണമെന്ന ട്രംപിന്റെ സമ്മര്‍ദത്തില്‍ കുലുങ്ങില്ലെന്നാണ് നൊബേല്‍ കമ്മിറ്റിയുടെ നിലപാട്. ''ചില പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചര്‍ച്ചകളെ സ്വാധീനിക്കില്ല. നാമനിര്‍ദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നത്'' -സെക്രട്ടറി ക്രിസ്റ്റ്യന്‍ ബെര്‍ഗ് ഹാര്‍പ്വികെന്‍ പറഞ്ഞു. ഒക്ടോബര്‍ പത്തിനാണ് സമാധാന നൊബേല്‍ പ്രഖ്യാപിക്കുന്നത്.
ഇറക്കുമതിത്തീരുവയെക്കുറിച്ച് ജൂലായ് അവസാനം നോര്‍വേ ധനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗുമായി ഫോണില്‍ സംസാരിച്ചവേളയില്‍ നൊബേല്‍ സമ്മാനമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചെന്ന് നോര്‍വീജിയന്‍ പത്രം റിപ്പോര്‍ട്ടുചെയ്തിരുന്നു. 2026-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ട്രംപിന് തന്നെ നല്‍കണമെന്നാണ് പാകിസ്താന്റെ പക്ഷം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ട്രംപ് നടത്തിയ ഇടപെടല്‍ കണക്കിലെടുത്താണ് ട്രംപിനെ പാകിസ്താന് നാമനിര്‍ദ്ദേശം ചെയ്തത്.ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്താന്, ട്രംപിന് പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താന് പുറമേ ഇസ്രയേലും കംബോഡിയയും ട്രംപിനെ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.