യുകെ ;യുകെയിൽ പിആർ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വർഷമാക്കാനുള്ള സർക്കാർ നീക്കം ശക്തമാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പെറ്റീഷനുകൾ അടിസ്ഥാനമാക്കി ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന ഈ മാസം എട്ടിന് നടന്ന ചർച്ചകളിലെ നീക്കങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ്.
രാജ്യത്തെ നഴ്സുമാർ അടക്കമുള്ള ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ചർച്ചകളാണ് പാർലമെന്റിൽ നടന്നത്. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ ഒട്ടറെ എംപിമാർ പങ്കെടുക്കുകയും അവരുടെ മണ്ഡലങ്ങളിലെ ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ അവതരിപ്പിക്കുകയും ചെയ്തു. ആഷ്ഫോർഡിൽ നിന്നുള്ള മലയാളി എംപി സോജൻ ജോസഫ് എൻഎച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ സംഭാവനയെക്കുറിച്ച് ചൂണ്ടിക്കാട്ടി പുതിയ നയമാറ്റം അനവധി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.എന്നാൽ പാർലമെന്റ് ചർച്ചയിൽ സർക്കാർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അനധികൃതവും അനിയന്ത്രിതവുമായ കുടിയേറ്റത്തെ നിയന്ത്രിക്കാൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് സർക്കാർ നിലപാട് സ്വീകരിച്ചു. എന്നാൽ നടപ്പിലാക്കുന്ന നിയമങ്ങൾ നിലവിൽ യുകെയിൽ കഴിയുന്നവർക്ക് ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ സർക്കാർ തയ്യാറായില്ല.
കോവിഡ് കാലത്ത് എൻഎച്ച്എസ് ജീവനക്കാരായി എത്തിയ വിദേശ തൊഴിലാളികളുടെ സംഭാവനകളെ പരിഗണിക്കാതെ അവരുടെ പിആർ പ്രതീക്ഷകൾ തള്ളിക്കളയാനുള്ള ശ്രമം നന്ദികേടാണെന്ന അഭിപ്രായം പല എംപിമാരും പ്രകടിപ്പിച്ചു. അന്നത്തെ കാലത്ത് എത്തിയ പലരും പിആർ കിട്ടാനുള്ള 5 വർഷം പൂർത്തിയാകാറായവരാണ്.
എന്നാൽ നിയമം മുൻകാല പ്രാബല്യത്തോടെയോ ഇപ്പോൾ മുതലോ നടപ്പിലായാൽ അഞ്ചിന് പകരം 10 വർഷം വരെ കാത്തിരിക്കേണ്ടിവരും. മതിയായ വോട്ടുകളുമായി പാർലമെന്റ് മുൻപാകെ എത്തിയ പെറ്റീഷനിലെ വിഷയങ്ങളിന്മേൽ പൊതുജനാഭിപ്രായം തേടുന്ന പബ്ലിക് കൺസൾട്ടേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാകും പിആർ സംബന്ധമായ പുതിയ നിയമങ്ങൾ തീരുമാനിക്കുക. എന്നാൽ പതിവില്ലാത്ത വിധം ഇത്തരമൊരു പബ്ലിക് കൺസൾട്ടേഷൻ വരുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം ഉയർന്നു കഴിഞ്ഞു.
കൺസൾട്ടേഷനിൽ ഉൾപ്പെടുത്തുന്ന ചോദ്യങ്ങളെ ആശ്രയിച്ചാകും ഇപ്പോൾ പിആർ ലഭിക്കാൻ കാത്തിരിക്കുന്നവരുടെ ഭാവി. പിആർ നൽകാനുള്ള കാലാവധി നിലവിലുള്ള 5 വർഷം തുടരണമോ അല്ലെങ്കിൽ 10 വർഷമായി വർധിപ്പിക്കണമോ എന്ന ചോദ്യം മാത്രമാണ് വരുന്നതെങ്കിൽ തദ്ദേശീയരായവർ 10 എന്ന സർക്കാർ വാദത്തെ പിന്തുണയ്ക്കുമെന്നാണ് അഭിപ്രായം ഉയരുന്നത്. പ്രവാസി സംഘടനകൾ, പ്രാദേശിക അസോസിയേഷനുകൾ എന്നിവ ഒരുമിച്ച് നിന്ന് കൺസൾട്ടേഷനിൽ ശക്തമായ പ്രതികരണം നടത്തിയാൽ വിജയിക്കാൻ കഴിഞ്ഞേക്കും.
എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും എന്നതാണ് നോക്കിക്കാണേണ്ടത്. പുതിയ നിയമപ്രകാരം അഞ്ചിൽ നിന്നും പത്തിലേക്ക് പിആർ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം വർധിച്ചാൽ യുകെയിലെ മലയാളി സമൂഹത്തെ അത് വലിയ രീതിയിൽ ബാധിക്കും.
പ്രധാനമായും ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളികൾ അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാൽ കാലാവധി പത്തു വർഷമാക്കിയാൽ കുടുംബങ്ങളുടെ സ്ഥിരതയും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി പദ്ധതികളും എല്ലാം ആശങ്കയിലാകും.
യുകെയിൽ അഞ്ച് വർഷം തികയ്ക്കാറായ പലർക്കും ഇത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയിട്ടുണ്ട് എന്ന് അവർ പറയുന്നു. മാത്രമല്ല ഈ പദ്ധതി നടപ്പിലാക്കിയാൽ, യുകെയിൽ സ്കിൽ ക്ഷാമം അനുഭവപ്പെടുമെന്നും വലിയ തോതിലുള്ള ചൂഷണം നടക്കുമെന്നും അവർ പറയുന്നു. മാത്രമല്ല, ബ്രിട്ടന്റെ സമ്പദ്ഘടനയെയും അത് വിപരീതമായി ബാധിക്കും എന്നും വെസ്റ്റ്മിനിസ്റ്റർ ഹോൾ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കവെ അവർ ചൂണ്ടിക്കാട്ടി.
സ്കിൽഡ് വർക്ക് വീസ വഴി യുകെയിലെത്തിയവർക്ക് പിആർ ലഭിക്കുന്നതിന് മുൻപായുള്ള ഐഎൽആർ അനുമതി 5 വർഷത്തിൽ നിന്നും 10 ആയി ഉയർത്തുന്നതിനെതിരെയും പുതിയ നിയന്ത്രണങ്ങളിൽ നിന്നും ചൈനയിലെ ഹോങ്കോങിൽ നിന്നും യുകെയിൽ എത്തിയ ബ്രിട്ടിഷ് ഓവർസീസ് പൗരത്വമുള്ളവരെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് വ്യത്യസ്ത പെറ്റീഷനുകളായിരുന്നു ചർച്ചയ്ക്ക് വഴി തെളിയിച്ചത്.
ഇതിൽ മലയാളി സമൂഹത്തെ കൂടി ബാധിക്കുന്ന ആദ്യ പെറ്റീഷനിൽ 1,65,000ൽ പ്പരം ആളുകളും രണ്ടാമത്തേതിൽ 1,08,000ൽ പ്പരം ആളുകളും ഒപ്പിട്ടിരുന്നു. എന്നാൽ ബ്രിട്ടിഷ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഹോങ്കോങിലെ ഓവർസീസ് പൗരത്വമുള്ളവരുടെ പെറ്റീഷന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.