വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് അയച്ചതെന്ന് പറയപ്പെടുന്ന അശ്ലീലക്കുറിപ്പ് പുറത്തുവിട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍.
എപ്സ്റ്റീനെതിരായ അന്വേഷണം നടത്തുന്ന യുഎസ് പ്രതിനിധി സഭയുടെ മേല്‍നോട്ട സമിതിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ട്രംപിന്റെ അശ്ലീലച്ചുവയോടെയുള്ള ആശംസ കുറിപ്പ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത്തരമൊരു ആശംസാസന്ദേശം താന്‍ അയച്ചിട്ടില്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇതിനുപിന്നാലെയാണ് ട്രംപ് അയച്ചതെന്ന് ആരോപിക്കപ്പെടുന്ന കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.
സ്ത്രീയുടെ നഗ്നചിത്രം വരച്ച് അതില്‍ കുറിപ്പെഴുതി ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്നതായി വോള്‍സ്ട്രീറ്റ് ജേണല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം അപ്പാടെ നിഷേധിച്ച ട്രംപ് വോള്‍സ്ട്രീറ്റ് ജേണലിനെതിരേ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. പക്ഷേ, ട്രംപിനെ വെട്ടിലാക്കിയാണ് ഇപ്പോള്‍ കത്തിന്റെ പൂര്‍ണരൂപം ഡെമോക്രാറ്റ് അംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രസ്തുത കുറിപ്പ് 2003-ല്‍ എപ്സ്റ്റീന് ജന്മദിനാംശ നേര്‍ന്ന് ട്രംപ് അയച്ചതാണെന്നാണ് പറയപ്പെടുന്നത്. നഗ്നയായ സ്ത്രീയുടെ രേഖാചിത്രത്തില്‍ ഡൊണാള്‍ഡ് ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് ട്രംപിന്റെ ഒപ്പും ചേര്‍ത്തിട്ടുണ്ട്. എല്ലാദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെയെന്ന് പറഞ്ഞ് ട്രംപ് എപ്സ്റ്റീന് ആശംസനേരുന്നതും കുറിപ്പിലുണ്ട്.
എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിലൈന് മാക്സ് വെല്‍ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തില് അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച കത്തുകള്‍ പുസ്തകരൂപത്തിലാക്കിയിരുന്നു. ഈ ശേഖരത്തിലുള്ളതാണ് ട്രംപിന്റെ ആശംസാ സന്ദേശമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, പുറത്തുവന്ന കുറിപ്പിന്റെ ആധികാരികത വൈറ്റ് ഹൗസ് നിഷേധിച്ചു. ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെയൊരു ചിത്രം വരച്ചിട്ടില്ലെന്നും അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു. ഇക്കാര്യത്തില്‍ ട്രംപിന്റെ സംഘം നിയമനടപടികള്‍ തുടരുമെന്നും കരോലിന് ലീവിറ്റ് വ്യക്തമാക്കി.
നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന് 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെയാണ് 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.