പാലക്കാട്: കടമ്പഴിപ്പുറത്ത് സൈബർ തട്ടിപ്പിനിരയായതിന് പിന്നാലെ വീട് വിട്ടറങ്ങിയ വീട്ടമ്മ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് കടമ്പഴിപ്പുറം സ്വദേശിനി പ്രേമ വീട്ടിൽ തിരിച്ചെത്തിയത്. ഗുരുവായൂരിൽ നിന്നാണ് എത്തിയതെന്ന് പ്രേമ ബന്ധുക്കളോട് പറഞ്ഞു. സെപ്റ്റംബർ 13 മുതൽക്കാണ് ഇവരെ കാണാതായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവർ 15 കോടി സമ്മാനത്തുക ഉണ്ടെന്ന് വിശ്വസിപ്പിച്ച് പ്രേമയിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായ വിവരം വീട്ടുകാർ അറിഞ്ഞതോടെ രാത്രിയിൽ ഇവർ വീട് വിട്ടിറങ്ങുകയായിരുന്നു. പ്രേമ കെഎസ്ആർടിസി ബസിൽ ഗുരുവായൂരിലെത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനൊപ്പം മമ്മിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് കാര്യമായ ധാരണ ഇല്ലാത്തയാളായിരുന്നു 61കാരിയായ പ്രേമ എന്ന വീട്ടമ്മ. ഫേസ്ബുക്കിലൂടെ എത്തിയ മെസേജിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം നൽകിയാൽ മാത്രമേ ഇത് ലഭിക്കൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തിൽ തട്ടിപ്പ് സംഘം വാട്സ്ആപ്പ് നമ്പർ ആവശ്യപ്പെട്ടു.
നമ്പർ നൽകിയ പ്രേമയ്ക്ക് പണം അയക്കാനുള്ള അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും അയച്ചുകൊടുത്തു. വാഗ്ദാനം വിശ്വസിച്ച പ്രേമ സ്വർണാഭരണങ്ങൾ പണയം വെച്ചാണ് തട്ടിപ്പുസംഘം നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്.
സെപ്റ്റംബർ രണ്ടിനാണ് 11 ലക്ഷം നൽകിയത്. സെപ്റ്റംബർ 10ന് സംഘം പ്രേമയെ ബന്ധപ്പെട്ട് വീണ്ടും പണം ആവശ്യപ്പെട്ടു. അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്ന് അറിയിച്ചതോടെ താൻ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞു. സംഭവം വീട്ടിൽ പറയുകയും തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പണം നഷ്ടപ്പെട്ടതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു പ്രേമ.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.