കോട്ടയം: 'പുറത്തുനിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം'. ഒരുകാലത്ത് കോട്ടയത്തുകാരുടെ മനസ്സില്‍ കയറിക്കൂടിയ പരസ്യവാചകമാണിത്. കോട്ടയം അയ്യപ്പാസിന്റെ ഈ പരസ്യവാചകം സൃഷ്ടിച്ചത് കഴിഞ്ഞദിവസം ചെന്നൈയില്‍ അന്തരിച്ച ശങ്കര്‍ കൃഷ്ണമൂര്‍ത്തിയായിരുന്നു.
മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യകോപ്പി റൈറ്ററുമായിരുന്നു ശങ്കര്‍ കൃഷ്ണമൂര്‍ത്തി (ശിവ കൃഷ്ണമൂര്‍ത്തി).1939-ല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം.
അക്കാലത്താണ് കോട്ടയത്തുകാര്‍ പാട്ടുപോലെ കേട്ട ഒട്ടേറെ പരസ്യവാചകങ്ങള്‍ അദ്ദേഹം തയ്യാറാക്കിയത്. പ്രമുഖ പരസ്യകമ്പനി കെ.പി.ബിയുടെ ക്രിയേറ്റീവ് ഡയറക്ടറും കോപ്പി റൈറ്ററുമായാണ് അദ്ദേഹം കോട്ടയത്ത് പ്രവര്‍ത്തിച്ചത്. തിരുനക്കരയില്‍ ഭാരത് ആശുപത്രിയുടെ സമീപത്താണ് അദ്ദേഹം താമസിച്ചിരുന്നത്.
ഭീമ ജൂവലറിയുടെ 'ഭീമ ബോയ്' അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്നതാണ്. എണ്‍പതുകളില്‍ 'പാലാട്ട്' അച്ചാര്‍, 'വി ഗൈഡ്' തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും പേര് നല്കി. കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റേതായിരുന്നു പാലാട്ട് അച്ചാര്‍ എന്ന ഉത്പന്നം. ശങ്കര്‍ കൃഷ്ണമൂര്‍ത്തി രൂപംകൊടുത്ത 'പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്' എന്ന പരസ്യവാചകം വാക്കുകളില്‍ സ്വാദ് നിറച്ചു. 'സ്വാദിഷ്ഠമായ' എന്ന് അര്‍ഥം വരുന്ന പാലറ്റബിള്‍ എന്ന ഇംഗ്ലീഷ് വാക്കും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരും ചേര്‍ത്താണ് പാലാട്ട് എന്ന പേര് നല്‍കിയത്.
കുട്ടികള്‍ പാടി നടന്ന 'മഴ മഴ, കുട കുട..''(പോപ്പി), എന്ന പരസ്യവാചകവും തയ്യാറാക്കിയത് അദ്ദേഹമാണ്.തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ മുന്നൂറിലധികം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 'കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.
പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്പനിയില്‍ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.