അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നു, ഭീഷണിയെ ഗൗനിക്കാതെ ട്രംപിന് ഇന്ത്യന്‍ മറുപടി
ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്.
ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുവയെ ഇന്ത്യ കാര്യമായി ഗൗനിച്ചിരുന്നില്ല.
ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി. ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലില്‍ ട്രംപ് ഇന്ന് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് മുഴക്കുന്ന ഭീഷണിക്കാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. ശക്തമായ ഭാഷയിലാണ് ഇന്ത്യയുടെ മറുപടി.
യുക്രെയ്നിൽ നൂറു കണക്കിന് പേർ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്‍റെ ആരോപണം. എന്നാൽ യുക്രെയ്ൻ - റഷ്യ സംഘർഷം തുടങ്ങിയപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിർത്തിയത് ഇന്ത്യയുടെ ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.
അമേരിക്ക റഷ്യയിൽ നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇവി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവ യുഎസ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
റഷ്യയുമായി യൂറോപ്യൻ യൂണിയനും യു.എസിനുമുള്ള വ്യാപാരക്കരാറുകൾ ഇന്ത്യ അക്കമിട്ട് നിരത്തി. 2024-ൽ യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിൽ 67.5 ബില്യൺ യൂറോയുടെ വ്യാപാരം നടന്നു. 2023-ൽ 17.2 ബില്യൺ യൂറോയുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. ഇത് ആ വർഷമോ അതിനു ശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ വളരെ കൂടുതലാണ്. യുറോപ്പിലെ എൽഎൻജി ഇറക്കുമതി 2024-ൽ 16.5 ദശലക്ഷം ടണ്ണിലെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല ഉൾപ്പെടുന്നതെന്നും രാസവളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികൾ എന്നിവയും ഉൾപ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നത് തികച്ചും അന്യായമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു വലിയ സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
എന്നാൽ പുതിയ തീരുവ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രംപിനോട് നേരിട്ട് ഏറ്റുമുട്ടേണ്ടതില്ലെന്ന് മുൻ നിലപാട് തിരുത്തി ശക്തമായ മറുപടിയാണ് ഇന്ന് ഇന്ത്യ നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.