തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസ് ഹസനെ കുടുക്കാൻ പുതിയ ആരോപണവുമായി ആരോഗ്യവകുപ്പ്. യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്കോപ്പ് എന്ന ഉപകരണമാണ് യൂറോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് കാണാതായ ഉപകരണം. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടുണ്ട്. ഡിപ്പാർട്മെന്റിലെ ഉപകരണങ്ങൾ സംബന്ധിച്ച കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാകുമെന്നും വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതൊരു നടപടിക്രമം മാത്രമാണ്. പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ ഏറെ ശിപാർശകളുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട്മാരുടെ പർച്ചേസിംഗ് പവർ കൂട്ടണമെന്ന് ധാരണയായിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിഞ്ഞു. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.
തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ ബാധിക്കാൻ പാടില്ല. ഉപകരണക്ഷാമം നേരത്തെ അറിയിച്ചിട്ടുണ്ട്. കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്നമുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ പോലും നമ്മൾ പണം പുറത്തു നിന്ന് വാങ്ങണം. പറയാൻ നാണക്കേടുണ്ട്. ഓഫീസിൽ പ്രിന്റിങ് മെഷീൻ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.