കടുത്തുരുത്തി (കോട്ടയം): കിണറ്റില്‍വീണ രണ്ടരവയസ്സുകാരിക്ക് രക്ഷയായത് അച്ഛന്റെ സമയോചിത ഇടപെടല്‍. മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് (രണ്ടര) ആണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ചെറിയ ചുറ്റുമതിലേ ഇതിനുണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.
സിറിള്‍ ഖത്തറില്‍ നഴ്സാണ്. ഒരാഴ്ചമുമ്പാണ് സിറിളും മകള്‍ ലെനറ്റും നാട്ടില്‍ എത്തിയത്. താമസിക്കാന്‍ വീട് നോക്കാനാണ് സിറിളും മകളും ഭാര്യ ആന്മരിയയുടെ അച്ഛന് സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലുള്ള വീട്ടില്‍ എത്തുന്നത്. വീട് നോക്കുന്നത് തോമസുകുട്ടിയാണ്.
സിറിളിന് തോമസുകുട്ടി വീട് കാണിച്ചുകൊടുക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കിണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. സംഭവം കണ്ട സിറിള്‍ ഉടനെ കിണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ വെള്ളത്തില്‍നിന്നും മുങ്ങി എടുത്തു. കിണറ്റില്‍ 20 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. എന്നാല്‍, തിരികെ കയറാന്‍ കഴിഞ്ഞില്ല.
ഉടന്‍ തോമസുകുട്ടിയും വീടിന് സമീപം കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കൂത്താട്ടുകുളം സ്വദേശി വെള്ളാപ്പള്ളിക്കുന്നേല്‍ വി.എം. മാത്യുവും കിണറ്റില്‍ ഇറങ്ങി ഇവരെ ചേര്‍ത്ത് നിര്‍ത്തി. ഇതിനിടെ കുട്ടിയെ എടുത്തുനിന്നിരുന്ന സിറിള്‍ കുഴഞ്ഞു. ഉടനെ കുട്ടിയെ തോമസുകുട്ടി വാങ്ങി, സിറിളിനെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നിര്‍ത്തി.
സിറിള്‍ കിണറ്റില്‍നിന്നും മുകളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പായലിന്റെ വഴുക്കലുള്ളതിനാല്‍ നടന്നില്ല. കടുത്തുരുത്തിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേന, ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ മുകളില്‍ എത്തിച്ചത്. സിറിളിനെയും ലെനറ്റിനെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമസുകുട്ടി സിനിമാ സഹസംവിധായകനുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.