തൃശൂര്‍: മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുല്ലൂര്‍ തുറവന്‍കാട് സ്വദേശി തേക്കൂട്ട് വീട്ടില്‍ സനീഷ് (38), പുല്ലൂര്‍ തുറവന്‍കാട് സ്വദേശി മരോട്ടിച്ചോട്ടില്‍ വീട്ടില്‍ അഭിത്ത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 29ന് രാത്രി പുല്ലൂര്‍ വില്ലേജ് ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടില്‍ അനിത് കുമാറിനെ (50) ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അനിത് കുമാര്‍ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ പ്രതികളായ സനീഷും അഭിത്തും അനിത് കുമാറിനെ അന്വേഷിച്ച് തുറവന്‍കാടുള്ള വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ച് കയറി ചെന്നിരുന്നു.
അനിത് കുമാറിന്റെ അമ്മയോട് ചോദിച്ചപ്പോള്‍ വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് പ്രതികള്‍ അമ്മയോട് അവനെ കിട്ടിയാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗത്തിന് സമീപം വച്ചാണ് പ്രതികള്‍ അനിത് കുമാറിനെ അടിച്ചും ഇടിച്ചും ചവിട്ടിയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ അനിത് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.
സനീഷ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്. അഭിത്ത് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും മദ്യലഹരിയില്‍ മറ്റൊരാളുടെ ജീവന് അപകടം വരത്ത വിധം അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന് എം.എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രിജു, സോജന്, റാഫി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, രഞ്ജിത്ത്, അന്‍വറുദ്ദീന്‍, ഗോപകുമാര്‍, സതീശ്, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.