ന്യൂഡൽഹി ;വസതിയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ ജസ്റ്റിസ് യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തന്റെ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അത് തള്ളണമെന്നും വർമ ആവശ്യപ്പെട്ടു.
ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ സമിതി ആവശ്യത്തിന് സമയം നൽകുകയും അഭിപ്രായം തേടുകയും ചെയ്തതായി കോടതി പറഞ്ഞു. ആ ഘട്ടത്തിൽ വർമ എതിർപ്പ് അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്. യശ്വന്ത് വർമയ്‌ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിനു തെളിവുണ്ടെന്നും വർമയോ വർമയുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയിൽ പണം സൂക്ഷിക്കാൻ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
64 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. 55 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. പണം കണ്ടെത്തിയ സ്റ്റോർ മുറിയിൽ യശ്വന്ത് വർമയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രമായിരുന്നു പ്രവേശിച്ചിരുന്നത്. പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ലാതെ പ്രവേശനം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വർമ. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് വര്‍മയ്‌ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്.
യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്നു സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.