കരിംനഗർ : തെലങ്കാനയിലെ കരിംനഗറിൽ കാമുകന്റെയും അയാളുടെ സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. 45കാരനായ സമ്പത്താണ് മരിച്ചത്. യുട്യൂബ് വിഡിയോകൾ കണ്ടാണ് ഭാര്യ രമാദേവി കൊലപാതക രീതി പഠിച്ചത്. സംഭവത്തിൽ യുവതിയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കരിംനഗറിലെ ഒരു ലൈബ്രറിയിലെ ജീവനക്കാരനാണ് സമ്പത്ത്. രമാദേവിയെയാണ് ഇയാൾ വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സമ്പത്ത് മദ്യത്തിന് അടിമയായിരുന്നു. പലപ്പോഴും മദ്യപിച്ചെത്തി ഇയാൾ രമാദേവിയുമായി വഴക്കുണ്ടാക്കുമായിരുന്നു.
രമാദേവി ഒരു ചായക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ വച്ചാണ് 50കാരനായ രാജയ്യയെ രമാദേവി ആദ്യമായി കാണുന്നത്. കാലക്രമേണ ഇരുവരും തമ്മിൽ പ്രണയത്തിലായി. പിന്നാലെയാണ് ഭർത്താവിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ രമാദേവി ശ്രമിച്ചത്. അങ്ങനെ ഭർത്താവിനെ കൊല്ലാനുള്ള വഴികൾ രമാദേവി ഓൺലൈനിൽ തപ്പി.
യുട്യൂബ് വിഡിയോയിൽ നിന്നാണ് ചെവിയിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തുന്നതിനെ പറ്റി രമാദേവി മനസ്സിലാക്കിയത്. ഇക്കാര്യം രമാദേവി രാജയ്യയുമായി പങ്കുവച്ചു. തുടർന്ന് രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസുമായി ചേർന്ന് സമ്പത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.
കൊലപാതകം നടന്ന ദിവസം രാത്രി രാജയ്യയും ശ്രീനിവാസും സമ്പത്തിനെ ബൊമ്മക്കലിലെ ഫ്ലൈഓവറിനടുത്തേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് അദ്ദേഹത്തിന് മദ്യം വാഗ്ദാനം ചെയ്തു. മദ്യപിച്ച ശേഷം സമ്പത്തിന് ബോധം നഷ്ടപ്പെട്ടു. ഈ സമയത്ത് രാജയ്യ സമ്പത്തിന്റെ ചെവിയിൽ കീടനാശിനി ഒഴിച്ചു. സംഭവ സ്ഥലത്തു വച്ചു തന്നെ അദ്ദേഹം മരിച്ചു. പിന്നാലെ ഇക്കാര്യം രാജയ്യ രമാദേവിയെ വിളിച്ചറിയിച്ചു.
തൊട്ടടുത്ത ദിവസം തന്നെ രമാദേവി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. അന്വേഷണത്തിന് ശേഷം സമ്പത്തിന്റെ മൃതദേഹം പെലീസ് കണ്ടെത്തി.എന്നാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് രാജയ്യയും രമാദേവിയും പൊലീസിനോട് പറഞ്ഞു. ഇത് പൊലീസിൽ സംശയമുണ്ടാക്കി. സമ്പത്തിന്റെ മകനും അച്ഛന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രാജയ്യയും രമാദേവിയും ശ്രീനിവാസും അറസ്റ്റിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.