റായ്പുര്‍: രണ്ടു കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്കി ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20-കാരനടക്കം ഏഴു പേര് അറസ്റ്റില്‍.
ഛത്തീസ്ഗഡിലെ ഖൈരാഗഡ്-ചുയിഖാദന്‍-ഗണ്ടായി ജില്ലയിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ നിര്‍മിച്ചിരുന്നത്. ഐടിഐ ഡിപ്ലോമക്കാരനും ഇലക്ട്രീഷ്യനുമായ വിനയ് വര്‍മയാണ് കേസില്‍ മുഖ്യപ്രതി.താന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുടെ വിവാഹത്തെ തുടര്‍ന്നുണ്ടായ പകയാണ് വിനയ് വര്‍മയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഓഗസ്റ്റ് 15-നാണ് മാന്‍പുര്‍ ഗ്രാമത്തില്‍ ചെറിയ കട നടത്തുന്ന ഇലക്ട്രീഷ്യന് കൂടിയായ അഫ്സര്‍ ഖാന് തന്റെ പേരും വ്യാജ ഇന്ത്യ പോസ്റ്റ് ലോഗോയും ഉള്ള ഒരു പൊതിയില്‍ സമ്മാനം ലഭിക്കുന്നത്. അയച്ചയാളുടെ പേരോ സമ്മാനം നല്‍കാനുള്ള കാരണമോ ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.
സമ്മാനം എത്തിച്ചപ്പോഴേക്കും അഫ്സര്‍ ഖാന് കടയടച്ചിരുന്നു. അടുത്ത ദിവസം എത്തി സമ്മാനപ്പൊതി തുറന്നപ്പോഴാണ് സാധാരണയില്‍ കവിഞ്ഞ് ഭാരമുള്ള സ്പീക്കറുകള്‍ ലഭിക്കുന്നത്. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അഫ്സര്‍ ഉടന്‍ തന്നെ സംഭവം ഗണ്ടായ് പോലീസില്‍ അറിയിച്ചു. അവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ ടീം (ബിഡിഡിഎസ്) സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. സ്ക്വാഡിലെ ഒരു നായ സ്പീക്കറുകളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് വധോദ്യമമാണെന്ന് വ്യക്തമായത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് വിനയ് വര്‍മയിലേക്കെത്തിയത്. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതില്‍ വിദഗ്ധനായ പ്രതിക്ക് സ്ഫോടനങ്ങള്‍ നടത്തുന്നതില്‍ മുന്‍ പരിചയമുണ്ട്. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പോലീസ് പരിശോധിച്ചപ്പോള്‍ ബോംബുകള്‍ എങ്ങനെ നിര്‍മിക്കാമെന്ന് സെര്‍ച്ച് ചെയ്തിരുന്നതായി കണ്ടെത്തി. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ വീഡിയോകളുടെ സഹായത്തോടെയാണ് ഇയാള്‍ സ്പീക്കറിനുള്ളില്‍ ബോംബ് ഘടിപ്പിച്ചത്. ബോംബില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉണ്ടായിരുന്നു. സ്പീക്കറുകള്‍ ഇലക്ട്രിക് സോക്കറ്റില്‍ പ്ലഗ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇത് നിര്‍മിച്ചിരുന്നത്.
അടുത്തിടെ വിവാഹിതനായ അഫ്സര്‍ ഖാന്റെ ഭാര്യയെ സ്കൂള്‍ കാലം മുതല്‍ വിനയ് വര്‍മയ്ക്ക് ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്പ് വിനയ് വര്‍മ തന്നെ പിന്തുടരാറുണ്ടെന്നും തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കുമെന്നും ഭാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്സര്‍ പോലീസിനോട് പറഞ്ഞു. ഭാര്യയുടെ ജാഗ്രതയാണ് ലഭിച്ച സമ്മാനത്തില്‍ തനിക്ക് സംശയം തോന്നാന്‍ കാരണമെന്നും ഇയാള്‍ വ്യക്തമാക്കി.
ദുര്‍ഗ് ജില്ലയിലെ ഒരു കല്‍ക്കരി ക്വാറിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ വാങ്ങാനും വ്യാജ പോസ്റ്റല്‍ സ്റ്റാമ്പ് നിര്‍മിക്കാനും വിനയ് വര്‍മയെ സഹായിച്ചവരാണ് കൂട്ടുപ്രതികള്‍. ഇവരെക്കുറിച്ച് വിനയ് പോലീസിനോട് പറഞ്ഞു. ഇതോടെ കേസില്‍ ഇയാളെ സഹായിച്ച പരമേശ്വര്‍ വര്‍മ (25), ഗോപാല്‍ വര്‍മ (22), ഗാസിറാം വര്‍മ (46), ദിലീപ് ധിമര്‍ (38), ഗോപാല്‍ ഖേല്‍വാര്‍, ഖിലേഷ് വര്‍മ (19) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.