തിരുവനന്തപുരം : കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കണ്ടെത്തുന്നതിൽ നിർണായക നീക്കം. ലിസയുടെ ഒപ്പമെത്തിയ യുകെ പൗരന് മുഹമ്മദ് അലിയുടെ താമസ സ്ഥലം കണ്ടെത്തിയതായി ഇന്റർപോൾ കേരള പൊലീസിനെ അറിയിച്ചു.
മകളുടെ ഒപ്പമെത്തിയ അലിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലിസയുടെ അമ്മ പരാതി നൽകിയിരുന്നു. മുഹമ്മദ് അലിക്കൊപ്പം കേരളത്തിൽ എത്തിയശേഷമാണ് ലിസയെ കാണാതായത്. ആറുവർഷമായി ഇവരെക്കുറിച്ച് യാതൊരു അറിവുമില്ല.വിദേശത്ത് അന്വേഷണം നടത്തണമെങ്കിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി വേണം. ഇതിനുശേഷം വിദേശകാര്യമന്ത്രാലത്തിന്റെ അനുമതി നേടണം. ഇതിനായി കേരള പൊലീസ് നേരത്തെയും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വിദേശ ഏജന്‍സികളുടെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റോയ്ക്കും ഐബിക്കും ഡിജിപിയായിരുന്ന ലോക്നാഥ് ബഹ്റ കത്തയച്ചിരുന്നു.
ലിസയുടെ കൂടെയുണ്ടായിരുന്ന മുഹമ്മദ് അലിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നും ഇതിനു സഹായം വേണമെന്നുമായിരുന്നു കത്തിലെ ആവശ്യം. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന അന്നത്തെ ശംഖുമുഖം എസിപി ഇളങ്കോ വിദേശകാര്യമന്ത്രാലയം വഴി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കുടുംബവുമായി ലിസയ്ക്ക് അടുപ്പമില്ലാതിരുന്നതിനാല്‍ അവിടെനിന്നും വിവരങ്ങള്‍ ലഭിച്ചില്ല. ലിസയുടെ മാതാവിനു ജര്‍മന്‍ ഭാഷ മാത്രമാണ് അറിയാവുന്നത്. വിവരങ്ങള്‍ ലഭിക്കുന്നതിന് ഇതും തടസമായി. 2019 മാർച്ച് 14നാണ് ലിസയെ കാണാതാകുന്നത്. മാര്‍ച്ച് അഞ്ചിനാണ് ലിസ ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്.
മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി മാതാവ് ജൂണിലാണ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്. ലിസയുടെ ഒപ്പമെത്തിയ യുകെ പൗരന് മുഹമ്മദ് അലി മാര്‍ച്ച് 15ന് തിരികെ പോയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളില്‍നിന്ന് വിവരം ശേഖരിക്കാനായി ബ്രിട്ടിഷ് എംബസി വഴി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ലിസയ്ക്ക് തീവ്രവാദ സംഘടനകളുമായി അടുപ്പമുണ്ടെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അന്വേഷണത്തില്‍ ഇതു ശരിയല്ലെന്നു വ്യക്തമായി. തൃശൂരിലെ വ്യാപാര കേന്ദ്രത്തില്‍ ലിസയെ കണ്ടതായി ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ലിസയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനു വിവരം കൈമാറിയെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഇന്റര്‍പോളിന്റെ സഹകരണത്തോടെ യെലോ നോട്ടിസ് പുറത്തിറക്കിയിരുന്നു.
മാര്‍ച്ച് 5ന് അമേരിക്കയിലുള്ള മക്കളുമായി വിഡിയോ കോളില്‍ സംസാരിച്ച ലിസ മാര്‍ച്ച് 10നാണ് അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്ക് പോകുന്ന കാര്യം സഹോദരി കരോലിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്ക് കഴിയാനാണ് ഇന്ത്യയിലേക്ക് പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്.മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലിസയെന്നാണ് സഹോദരി വെളിപ്പെടുത്തിയത്. ലിസ 8 വര്‍ഷം മുന്‍പ് മതം മാറിയിരുന്നു. ഈജിപ്റ്റിലെ കെയ്റോയില്‍വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്ത ലിസ പിന്നീട് അയാളോടൊപ്പം യുഎസില്‍ സ്ഥിരതാമസമാക്കി. ഇവർക്ക് 2 കുട്ടികളുണ്ട്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണ് പിന്നീട് ജര്‍മനിയിലേക്കു ലിസ പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.