അമരാവതി : ആന്ധ്രാ പ്രദേശിലെ ബപത്‌ല ജില്ലയിലെ ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ അപകടത്തിൽ ഒഡീഷയിൽ നിന്നുള്ള ആറു തൊഴിലാളികൾ മരിച്ചു. ബല്ലിക്കുരവയ്ക്കടുത്തുള്ള സത്യകൃഷ്ണ ഗ്രാനൈറ്റ് ക്വാറിയിൽ പാറയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.
പാറ ഇടിഞ്ഞുവീഴുമ്പോൾ 16 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തു വച്ചു തന്നെയാണ് 6 പേർ മരിച്ചത്. 10 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാലു മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പരുക്കേറ്റവരെ നരസറോപേട്ടിലെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ക്വാറിയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും അപകട കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പരുക്കേറ്റ തൊഴിലാളികൾക്ക് ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.