ന്യൂഡൽഹി; ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസ്ഹറിനെ പാക്ക് അധീന കശ്മീരില്‍ കണ്ടതായി വിവരം.
ഭീകര സംഘടനയുടെ പ്രബലകേന്ദ്രമായ ബഹാവല്‍പുരില്‍ നിന്ന് 1,000 കിലോമീറ്ററിലേറെ അകലെയുള്ള പാക്ക് അധീന കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിൽ മസൂദിനെ കണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ സ്കര്‍ദുവിലുള്ള സദ്പാറ റോഡ് പരിസരത്താണ് അസ്ഹറിനെ കണ്ടത് എന്നാണു വിവരം.ഇന്ത്യ, യുഎസ്, ഐക്യരാഷ്ട്ര സംഘടന എന്നിവ ഉപരോധം ഏര്‍പ്പെടുത്തിയ അസ്ഹര്‍ പാക്ക് മണ്ണില്‍ കാലുകുത്തിയാല്‍ പിടികൂടി ഇന്ത്യയ്ക്ക് കൈമാറും എന്ന് പാക്കിസ്ഥാന് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ അടുത്തിടെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ‘‘അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണ് എന്നാണ് മനസ്സിലാക്കുന്നത്. അയാള്‍ പാക്കിസ്ഥാനിലുണ്ടെന്ന വിവരം തെളിവു സഹിതം പങ്കുവച്ചാല്‍, ഞങ്ങള്‍ അയാളെ സന്തോഷത്തോടെ പിടികൂടി ഇന്ത്യയെ ഏല്‍പ്പിക്കും’’– എന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന.
അതേസമയം, അസ്ഹര്‍ ഇപ്പോഴും തന്റെ സ്ഥിരം താവളമായ ബഹാവല്‍പുരില്‍ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജയ്ഷെ പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ശ്രമം നടത്തുന്നുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസ്ഹറിന്റെ പഴയ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് അയാള്‍ ഇപ്പോഴും ബഹാവല്‍പുരില്‍ തന്നെയാണ് എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് അവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത്.
എന്നാല്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും അസ്ഹറിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പഠാന്‍കോട്ട് ആക്രമണം, പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ കൊടും ഭീകരനാണ് മസൂദ് അസ്ഹര്‍. ഇതാദ്യമായല്ല അസ്ഹര്‍, ബഹാവല്‍പൂരില്‍ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്കു മാറുന്നത്. 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം, അസ്ഹര്‍ ബഹാവല്‍പുരില്‍ നിന്ന് പെഷവാറിലെ രഹസ്യ താവളത്തിലേക്കു മാറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.