"സാൻതോം ഫുഡ് ഫാക്ടറി പാലാ" കർഷകരെ ചേർത്ത് പിടിച്ച് പാലാ രൂപത.
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂർ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്ന, സാൻതോം ഫുഡ് ഫാക്ടറി പാലായുടെ കാർഷിക ഭൂപടത്തിൽ പുതിയ അധ്യായത്തിന് ഇന്ന് 14 ജൂലൈ 2.30 PM ന് ഉദ്ഘാടന ത്തോടെ തുടക്കം കുറിക്കുന്നു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 വയസ്സായ 75 മാതൃകാകർഷകരെ സമ്മേളനത്തിൽ ആദരിക്കും.
ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3നു മന്ത്രി പി.പ്രസാദ് നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷക കമ്പനികളുടെയും കർഷകക്കൂട്ടായ്മകളുടെയും രൂപീകരണത്തിന് ഇതു വഴിയൊരുക്കും. കൃഷി വകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ.
ഫാക്ടറിയുടെ വെഞ്ചരിപ്പ് ഉച്ചകഴിഞ്ഞ് 2.30നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. മുഖ്യ വികാരി ജനറൽ മോൺ.ജോസഫ് തടത്തിൽ, വികാരി ജനറൽമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ സഹകാർമികരാകും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറും പാലാ സാന്തോം എഫ്പിഒ ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, രൂപതാ ഫിനാൻസ് ഓഫിസർ ഫാ. ജോസഫ് മുത്തനാട്ട്, അസി. ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, എഫ്പിഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ, എഫ്പിഒ ചെയർമാൻ സിബി കണിയാംപടി, പ്രോജക്ട് ഓഫിസർ പി.വി.ജോർജ് പുരയിടം, ടോണി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകും.
നൂതന സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും വിനിയോഗിച്ചുകൊണ്ടുള്ള
മൂല്യ വർദ്ധിത സംരംഭമാണ് ഇവിടെയുള്ളത്. ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ 18 യന്ത്രസാമഗ്രികൾ ആണ് ഫാക്ടറിയിൽ ആരംഭ ഘട്ടത്തിൽ ഇൻസ്റ്റാൾ ചെയ്ത ചെയ്യപ്പെട്ടിട്ടുള്ളത്.
കർഷകർക്ക് തങ്ങളുടെ കാർഷിക വിളകൾ പഴുപ്പിക്കാൻ സാധ്യമാകുന്ന ഡ്രൈപ്പണിഗ് ചേമ്പർ ഒരു ഭാഗത്തുള്ളപ്പോൾ, കാർഷിക വിളകളും ഉൽപ്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്ന ഫ്രീസർ യൂണിറ്റ് ഗോഡൗൺ ഉണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. ഇവിടെ 45000 കിലോയോളം ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
എണ്ണയുടെ അമിതമായ ഉപയോഗം ഒഴിവാക്കി വാക്വം ഫ്രയർ യൂണിറ്റിലൂടെ പലഹാരസാധനങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്. ഹൈഡ്രേഷൻ ടെക്നോളജിയിലൂടെ കാർഷിക വിളകളും ഉത്പന്നങ്ങളും ഉണക്കി സംസ്കരിക്കാനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും ഫാക്ടറിയിൽ ക്രമീകരിച്ചിരിക്കുന്നു.
ചക്കയും കാപ്പയും കൈതച്ചക്കയും ഏത്തക്കായും ഇതര പഴവർഗ്ഗങ്ങളും പച്ചക്കറികളും കർഷകരിൽ നിന്ന് ന്യായമായി വിലക്ക് സംഭരിക്കും. ആഭ്യന്തര വിപണി മാത്രമല്ല വിദേശരാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ചുകൊണ്ട് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുവാനുള്ള ഉദ്യമത്തിനു കൂടിയാണ് ഇതോടെ തുടക്കമാകുന്നത്.
ഇടവകൾ തോറും പ്രവർത്തിക്കുന്ന കർഷക ഉത്പാദന സംഘടനകൾ, കമ്പനികൾ, കർഷക ഫെഡറേഷനുകൾ ഫാർമേഴ്സ് ക്ലബ്ബുകൾ സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾ, തനത് ബ്രാൻഡിൽ വിപണിയിൽ എത്തിക്കും.
കാർഷിക ബാങ്ക് ആരംഭിച്ചത് മുതൽ വിവിധ ഇടങ്ങളിൽ കർഷക ക്ലബ്ബുകളും ഉത്പാദക സംഘടനകളും ആരംഭിക്കുന്നതിനും ഈ രംഗത്ത് ബോധവൽക്കരണ നടത്തുന്നതിനും മുൻതൂക്കം നൽകിയിരുന്നു.
കാർഷിക മേഖല വിവിധ കാരണങ്ങളാൽ തളരുന്ന കാലഘട്ടത്തിലാണ് കർഷകർക്ക് കൈത്താങ്ങും ആത്മവിശ്വാസവും പകർന്ന കർഷക ബാങ്കിന്റെ പ്രവർത്തനങ്ങളുമായി
രൂപത മുന്നോട്ടുപോകുന്നത്
മുണ്ടുപാലത്തെ 6 ഏക്കറോളം സ്ഥലമാണ് കാർഷിക മുന്നേറ്റ പ്രവർത്തനങ്ങൾക്കായി രൂപതാ കേന്ദ്രത്തിൽ നിന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.