കൊച്ചി : മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ ചോദ്യം ചെയ്തു. തട്ടിപ്പു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനില്‍ മൂവരും ഇന്നു ഹാജരായി. നേരത്തേ ഹൈക്കോടതി ഇവർക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്നg പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി. മൂവരും ജൂലൈ ഏഴിന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിർദേശിച്ചിരുന്നു.
∙ കേസ് ഇങ്ങനെ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ തന്നിൽനിന്ന് 7 കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയത്. കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.
പ്രതികൾ ഗൂഡാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിെയ സമീപിച്ചെങ്കിലും ഇതു തള്ളി. തുടർന്ന് അന്വേഷണം ശക്തിപ്പെടുത്തിയ പൊലീസ് കഴിഞ്ഞ 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാൽ ഹൈക്കോടതി ഇവർക്കു സമയം നീട്ടി നൽകി. തുടർന്ന് കേസ് പരിഗണിച്ചപ്പോൾ ഇത് സിവില്‍ - വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനല്‍ കേസായി പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പ്രതികൾ സിറാജ് വലിയവീട്ടിൽ ഹമീദിന് 5.99 കോടി രൂപ നൽകിയിരുന്നു. എന്നാൽ ഇതു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കോടതിയിൽ റിപ്പോർട്ട് നൽകിയതിനു ശേഷം മാത്രമാണെന്ന് പൊലീസ് ബോധിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ സൗബിനെയും കൂട്ടരെയും ഇനിയും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.