ന്യൂഡൽഹി :ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചു 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) ആവശ്യപ്പെട്ടു. പ്രായപൂർത്തിയായ പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും ഇവരുടെ വിശദീകരണം വകവയ്ക്കാതെയാണു പൊലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും സിബിസിഐ ആരോപിച്ചു.
കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിലവിൽ മനുഷ്യക്കടത്ത് ആരോപിച്ചാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ഇവർക്കെതിരെ മതപരിവർത്തന കുറ്റവും ചുമത്താൻ ശ്രമം നടക്കുന്നുവെന്നു സഭാ വൃത്തങ്ങൾ ആരോപിക്കുന്നു. പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണത്തിലാണ്. പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ദുർഗിലേക്ക് എത്തിയതെന്നു ബോധ്യപ്പെടുത്താൻ ഇവരുടെ മാതാപിതാക്കൾ എത്തിയെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളാണു ആരോപണതതിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു. വിഷയം പാർലമെന്റിലും ഉയർത്താനുള്ള നീക്കത്തിലാണു കേരളത്തിൽ നിന്നുള്ള എംപിമാർ. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി.
ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അക്രമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാധാരണമാകുകയാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകൾക്കെതിരായ നടപടി അപലപനീയമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി റഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടസ് എംപി ഛത്തീസ്ഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കു കത്തയച്ചു.
റായ്പുർ ആർച്ച് ബിഷപ് ഡോ. വിക്ടർ ഹെൻറി ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയ പി. സന്തോഷ് കുമാർ എംപി, ആനി രാജ എന്നിവർ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുമെന്നു വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.