ഇടുക്കി: കേന്ദ്ര നഗരവനം പദ്ധതിയിൽ ഉൾപ്പെട്ട തൊടുപുഴ ഇടവെട്ടിയിലെ കുട്ടിവനത്തെ അഴകിന്‍റെ റാണിയാകുകയാണ് വനം വകുപ്പ്.
മനസും ശരീരവും തണുപ്പിക്കാൻ തണൽ തേടി യാത്രചെയ്യുന്നവർ ഇനി അധികമൊന്നും പോകേണ്ടിവരല്ല. തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടിവനത്തിലേക്ക് എത്തിയാൽ മതി. ഇവിടത്തെ തണുത്ത കാറ്റും പക്ഷികളുടെ കുശലം പറച്ചിലുമെല്ലാം കേട്ട് കുറച്ച് നേരം മനസിനെ ശാന്തമാക്കാം.ഇടതൂർന്ന് വളരുന്ന വൻ മരങ്ങളും അപൂർവയിനം പക്ഷികളും ഔഷധസസ്യങ്ങളുംകൊണ്ട് സമ്പന്നമാണ് ഇവിടം. തൊട്ടടുത്തുള്ള എംവിഐപി കനാലാണ് പ്രധാന ആകർഷണം. കുട്ടിവനത്തിലെ മനോഹര കാഴ്ചകൾ കൂടുതൽ പ്രകൃതി രമണീയമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നടപ്പാത, കഫറ്റേരിയ, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം, മുളങ്കാട്, ഫലവൃക്ഷത്തോട്ടം, പുൽമേട്, കുളങ്ങൾ, വ്യത്യസ്‌ത തരത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയെല്ലാം ഒരുക്കി വികസന പ്രവൃത്തികള്‍ തുടങ്ങാനൊരുങ്ങുകയാണ് വനംവകുപ്പ്.
പ്രകൃതിയുടെ മടിത്തട്ടിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുകയാണ് അധികൃതർ.ബാംബൂ തൈകൾ, നക്ഷത്രവനം, ബട്ടർഫ്ലൈ പ്ലാൻ്റേഷൻ, ഔഷധസസ്യത്തോട്ടം, പുൽമേട് എന്നിവയും ഒരുങ്ങും. തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടിവനത്തിൻ്റെ ഉള്‍പ്പെടെ നഗരവനം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 35 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
പ്രോജക്‌ട് നൽകുന്നതനുസരിച്ച് അടുത്ത ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കും.വന സംരക്ഷണത്തിന്‍റെ പ്രാധാന്യവും പച്ചപ്പ് നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയും ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വനഭൂമിയിലെ തരിശായി കിടക്കുന്ന സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.
നഗരവനം പദ്ധതി നടപ്പാക്കി നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പാസ് മുഖാന്തരമാകും പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫോട്ടോഷൂട്ടിനും റീൽസ് ചിത്രീകരണത്തിനും ശാന്തമായി ഇരിക്കുന്നതിനുമെല്ലാം ഇവിടെയ്‌ക്ക് ആളുകള്‍ എത്താറുണ്ട്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളും കൂട്ടിനുണ്ടാവും.
നഗര വനം പദ്ധതി പൂർത്തിയാകുമ്പോൾ ഇടവെട്ടി ഗ്രാമപഞ്ചായത്തിൻ്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് വൻ തിരക്കാണ് ഇവിടെ. തൊടുപുഴ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടവെട്ടി കുട്ടിവനത്തിൽ എത്താം ചീവീടിൻ്റെയും കിളികളുടെയും ശബ്‌ദം ആസ്വദിച്ച് പ്രകൃതിയുടെ തണുപ്പും പേറി ഇവിടെ ഇങ്ങനെയിരിക്കാം. നഗരത്തിൻ്റെ തിരക്കുള്ള ജീവിതത്തിൽ നിന്നും ശാന്തത ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.