ന്യൂഡൽഹി / തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് പുരോഗമിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക് ഉൾപ്പെടെയാണ് സർവീസ്. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ തള്ളിയിരുന്നു. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും പറഞ്ഞു. കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്.
ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ഡൽഹിയിലെ ഓഫിസുകൾ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ റാലിയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ജന്തർ മന്ദറിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ട്. ബിഹാറിലെ ജഹനാബാദിൽ ആർജെഡി പ്രവർത്തകർ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.