ചെന്നൈ: ശിവഗംഗ കസ്റ്റഡി കൊലപാതകക്കേസില്‍ ചെന്നൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് നടന് വിജയുടെ തമിഴക വെട്രി കഴകം (ടിവികെ). കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തിയാണ് വിജയ് പരിപാടിക്കെത്തിയത്. മദപുരം ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനായിരുന്ന അജിത് കുമാര്‍ എന്നയാള്‍ കഴിഞ്ഞമാസം ശിവഗംഗയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം തമിഴ്നാട്ടില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് അജിത് കുമാറിന് നീതിതേടിയുള്ള പ്രതിഷേധവുമായി ടിവികെ രംഗത്തെത്തിയിരിക്കുന്നത്.
പാവപ്പെട്ട കുടുംബത്തില്‍നിന്നുള്ള യുവാവായിരുന്നു അജിത് കുമാറെന്ന് വിജയ് പറഞ്ഞു. നടന്ന ആ ക്രൂരതയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മാപ്പ് പറഞ്ഞിരുന്നു. അതില്‍ തെറ്റില്ല. സ്റ്റാലിന് സര്‍ക്കാരിന്റെ ഭരണകാലത്ത് പോലീസ് ചോദ്യംചെയ്യലില്‍ ഇതുവരെ 24 പേര് മരിച്ചുപോയിട്ടുണ്ട്. ആ 24 പേരുടെ കുടുംബങ്ങളോടും മുഖ്യമന്ത്രി മാപ്പ് പറഞ്ഞിരുന്നോയെന്നും വിജയ് ചോദിച്ചു. ദയവ് ചെയ്ത് മാപ്പ് പറയൂ. അജിത് കുമാറിന്റെ കുടുംബത്തിന് നല്കിയ നഷ്ടപരിഹാരം പോലെ ആ 24 പേരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയിരുന്നോ? ദയവ് ചെയ്ത് അവര്‍ക്കും നഷ്ടപരിഹാരം കൊടുക്കൂ, വിജയ് കൂട്ടിച്ചേര്‍ത്തു.മുന്‍പ് സാത്തന്‍കുളം കസ്റ്റഡി പീഡനക്കേസ് സിബിഐയ്ക്ക് കൈമാറിയപ്പോള്‍ അത് തമിഴ്നാട് പോലീസിന് നാണക്കേടാണെന്നാണ് സ്റ്റാലിന് പറഞ്ഞത്. ഇന്ന് നിങ്ങള്‍ ഉത്തരവിട്ടതും അതിന് തന്നെയല്ലേ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കയ്യിലെ പാവയാണ് സിബിഐ. എന്തുകൊണ്ടാണ് അവിടെ പോയി ഒളിച്ചിരിക്കുന്നത്, വിജയ് ചോദിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കടന്നാക്രമിക്കുന്ന വിജയിനെയാണ് പ്രതിഷേധവേദിയില്‍ കണ്ടത്. 2026-ല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഡിഎംകെയ്ക്ക് പോന്ന എതിരാളിയാകാനുള്ള നീക്കമാണ് ടിവികെ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.